ബോളിവുഡിലെ ലൈംഗിക ചൂഷണങ്ങൾ തുറന്ന് പറഞ്ഞ് രാധിക ആപ്തെ

ബോളിവുഡിൽ നടക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ടിസ്‌ക ചോപ്ര പറഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെയും. ഒരു പ്രമുഖ നടനില്‍ നിന്നാണു തനിക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായതെന്ന് ആപ്തെ തുറന്നടിച്ചു. സിനിമാ ചിത്രീകരണത്തിനിടയില്‍ അയാള്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. നടന്‍റെ സംസാരം പരിധിവിട്ടു പോയിരുന്നു. അയാളുടെ ലക്ഷ്യം മനസിലായപ്പോള്‍ ഫോണിലൂടെ ദേഷ്യപ്പെട്ടുവെന്നും രാധിക വ്യകതമാക്കി.

ഒരുപാട് 'കാസ്റ്റിങ് കൗച്ചു'കളെയും ഇതിലൂടെ കടന്നുപോയിട്ടുള്ള ആളുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും രാധിക പറഞ്ഞു. ഒരു ബോളിവുഡ് തിത്രത്തിൽ അഭിനയിക്കണമെങ്കില്‍ നിർമാതാവിനെ നേരിട്ട് കാണണം എന്നും പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വന്നു. നായികയാക്കണമെങ്കില്‍ നിർമാതാവുമായി കിടക്ക പങ്കിടേണ്ടിവരുമെന്ന ആവശ്യമാണ് ഫോണിലൂടെ അയാള്‍ മുന്‍പോട്ട് വച്ചത്. എന്നാല്‍ അയാളുടെ ആവശ്യം കേട്ടപ്പോള്‍ തനിക്കു ചിരിയാണു വന്നതെന്നും കടന്നു പോകാനാണു താന്‍ പറഞ്ഞതെന്നും രാധിക വെളിപ്പെടുത്തി.  

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് ‘കാസ്റ്റിങ് കൗച്ച്’ എന്നു പറയുന്നത്. ബോളിവുഡിൽ ഇത് വ്യാപകമാണ്. മിക്കപ്പോഴും സിനിമയിൽ അവസരം കൊടുക്കുന്നതിനാൽത്തന്നെ അധികമാരും പുറത്തു പറയാറില്ല. പക്ഷേ കാസ്റ്റിങ് കൗച്ചിനു വിധേയരായ ഒട്ടേറെ നടിമാർ പരാതിയുമായി കോടതിയെ സമീപിച്ച സംഭവങ്ങളുമുണ്ട്. 2004ൽ മാധുർ ഭണ്ഡാർക്കറിനെതിരെ പ്രീതി ജെയ്ൻ, 1998ൽ രാജ്കുമാര്‍ സന്തോഷിക്കെതിരെ മമതാ കുൽക്കർണി എന്നിവർ നൽകിയ കേസുകൾ ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.