മമ്മുക്കയെ കണ്ടപ്പോൾ ചരിത്രപുരുഷനെ പോലെ തോന്നി - അനു സിതാര

മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത് റിലീസിന് തയാറായി നിൽക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിെൻറ വിശേഷങ്ങൾ പങ്കു വെക്കുകയാണ് മാമാങ്കത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി അനു സിതാര.

മാമാങ്കം തരുന്ന പ്രതീക്ഷകൾ ?

മാമാങ്കം തീർച്ചയായും നല്ലൊരു സിനിമയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. മാമാങ്കം ഒരു ക്ലാസ് മൂവിയാണ്. ഇത് പോലൊരു സിനിമയുടെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു. മമ്മൂക്കയാണ് സിനിമയിലെ നായകനെന്ന് എല്ലാവർക്കുമറിയാമല്ലൊ. മലയാളത്തിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ് ഇതെന്നതും ചിത്രത്തിെൻറ പ്രത്യേകതയാണ്. ഏതാണ്ട് 55 കോടിയോളം മുതൽ മുടക്കിൽ ചെയ്ത ചിത്രം. പിന്നെ ചരിത്ര സിനിമകൾ എപ്പോഴും സംഭവിക്കാറില്ലല്ലോ. അത്തരം ചരിത്ര സിനിമകളിൽ കഥാപാത്രം ചെയ്യാൻ എല്ലാവർക്കും അവസരം കിട്ടാറുമില്ല. ആ നിലക്ക് മാമാങ്കം ഒരുപാട് സന്തോഷം തരുന്ന സിനിമയാണ്.

വിവാദങ്ങൾക്കൊടുവിൽ എം.പത്മകുമാർ ആണല്ലൊ ചിത്രം സംവിധാനം ചെയ്തത്. സംവിധായകനെ കുറിച്ച്?

പപ്പേട്ടെൻറ (എം.പത്മകുമാർ) അവസാനമായി ഇറങ്ങിയ ജോസഫ് മൂവിക്ക് നല്ല അഭിപ്രായങ്ങൾ കിട്ടിയിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചപ്പോൾ സന്തോഷം തോന്നി. പപ്പേട്ടൻ ലൊക്കേഷനിൽ വളരെ സൈലൻറ് ആണ്. ഷോട്ട് എടുക്കുന്നതിന് മുമ്പ് എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി പറഞ്ഞു തരും.

മാമാങ്കത്തിലെ മാണിക്യത്തെ കുറിച്ച് ?

മാമാങ്കത്തിൽ ഞാൻ ചെയ്യുന്ന കഥാപാത്രമാണ് മാണിക്യം. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ആയോധന കലയിൽ അഗ്രഗണ്യനായ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിെൻറ ഭാര്യയായാണ് ഞാൻ അഭിനയിക്കുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ ഭാര്യമാരുടെ അവസ്ഥയാണ് എെൻറ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ചാവേറായി ഭര്‍ത്താക്കന്‍മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പോലും പാടില്ല എന്നാണ് നിയമം. ചിത്രത്തിൽ ഈ കഥാപാത്രത്തിെൻറ സാന്നിധ്യം കുറച്ചേ ഉള്ളൂ എങ്കിലും അൽപം സെൻറിമെൻറലായ രംഗങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ്.

കഥാപാത്രത്തിനായുള്ള തയാറാറെടുപ്പ് ?

അങ്ങനെ തയാറെടുപ്പ് ഒന്നുമില്ലായിരുന്നു. മാമാങ്കം എന്താണെന്ന് കൃത്യമായി അറിഞ്ഞു വെച്ചു. പൊതുവെ സിനിമകളിൽ എങ്ങനെ അഭിനയിക്കണം എന്ന് ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തു പോകാറില്ല. കാരണം അങ്ങനെ പ്ലാൻ ചെയ്തു പോയാൽ അവിടെ എത്തുമ്പോൾ സംവിധായകർ പറയും, അങ്ങനെയല്ല ചെയ്യേണ്ടത് ഇങ്ങനെയാണെന്ന്. അതുകൊണ്ട് പ്ലാൻ ചെയ്യലൊന്നുമില്ല. സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കും.

മാമാങ്കത്തെ കുറിച്ച് കേട്ട കഥകൾ ?

ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അതിനെകുറിച്ച് കേട്ടിട്ടുണ്ട്. പഠിച്ചിട്ടുമുണ്ട്. പക്ഷെ, വലിയ ഓർമ്മയൊന്നുമില്ലായിരുന്നു. എന്നാലും മാമാങ്കം എന്താണെന്നൊക്കെ എനിക്കറിയാം. 10-12 വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്നതാണെന്നൊക്കെ അറിയാം. പക്ഷെ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ അൽപംകൂടി വായിച്ചു. അതേകുറിച്ചറിയാൻ.

വേറിട്ട ലൊക്കേഷൻ അനുഭവങ്ങൾ ?

നമ്മുടെ കോസ്റ്റ്യും, അപ്പിയറൻസ് എല്ലാം ഈ സിനിമയിൽ വ്യത്യസ്തമായിരുന്നു. ചിത്രങ്ങളെല്ലാം കണ്ടാൽ മനസിലാകും, പഴയ കാലത്തെ രീതിയിലാണെന്ന്. അതേപോലെ തന്നെ പഴയ തറവാടായിരുന്നു ലൊക്കേഷൻ. അത് പുല്ല് മേയുക കൂടി ചെയ്തു. ചുറ്റിലും ആർട്ട് വർക്ക് ഉണ്ടായിരുന്നു. വിളക്കിെൻറ വെട്ടം ആയിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. അപ്പോൾ മൊത്തത്തിൽ നമുക്ക് പഴയ കാലഘട്ടത്തിൽ എത്തിപ്പെട്ട ഒരു ഫീലാണ്. കാരണം നമ്മുടെ ചുറ്റിലും നിൽക്കുന്നവർ പോലും പഴയ വേഷങ്ങളിലാണ്. അത്രയും പഴമ ഫീൽ ചെതെന്നത് നല്ലൊരനുഭവമാണ്

മമ്മൂക്കയും ഉണ്ണിമുകുന്ദനുമായുള്ള കോമ്പിനേഷൻ ?

മമ്മൂക്കയുമായി ചെറിയ ഒരു സീനിലാണ് എനിക്ക് കോമ്പിനേഷൻ വരുന്നത്. മമ്മൂക്ക ചരിത്രവേഷത്തിലായിരുന്നു. ശരിക്കും മമ്മുക്കയെ കണ്ടപ്പോൾ 'ചരിത്രപുരുഷനെ പോലെ' തോന്നി. അതുപോലെ ഉണ്ണിയേട്ടനുമായി മുമ്പ് സിനിമ ചെയ്തിട്ടുണ്ട്. തമ്മിൽ നല്ല പരിചയമാണ്. അതുകൊണ്ട് പരിചയമില്ലാത്ത ആളുകളുടെ കൂടെ അഭിനയിക്കുമ്പോൾ ഉണ്ടാകുന്നതുപോലെ വലിയ ടെൻഷനും ബുദ്ധിമുട്ടുമൊന്നും ഇല്ലായിരുന്നു.

‘പൊട്ടാസ് ബോംബ്’ മുതൽ ‘മാമാങ്കം’ വരെ

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിൽ വരുന്നത്. ചെറിയ ചെറിയ വേഷങ്ങളും ചെറിയ ചെറിയ സിനിമകളുമൊക്കെയായി വന്ന ആളാണ് ഞാൻ. അപ്പോൾ എനിക്ക് ഇത്രയുമധികം സിനിമകളും ഇത്രയും നല്ല അനുഭവങ്ങളുമൊക്കെ ലഭിച്ചതിൽ സന്തോഷമുണ്ട്. വലിയ വലിയ കലാകാരന്മാരുടെ കൂടെ അഭിനയിക്കാനും അവരെ പരിചയപ്പെടാനും സാധിച്ചു. അതുപോലെ വയനാട്ടിൽ മാത്രം ഒതുങ്ങി നിന്ന ആളാണ് ഞാൻ. എനിക്കറിയുന്നതും എന്നെ അറിയുന്നതുമെല്ലാം വയനാട്ടിലുള്ളവരായിരുന്നു. ഇപ്പോൾ അതിലുമപ്പുറം ഒരുപാട് ഇടങ്ങളിലുള്ള ആളുകളെ അറിയാൻ സാധിച്ചു. ഏത് നാട്ടിൽ പോയാലും അറിയുന്ന ആളുകളുണ്ടായി. അതൊക്കെ സിനിമയിൽ വന്ന ശേഷം ഉണ്ടായ ഭാഗ്യമാണ്.

നൃത്തം കേന്ദ്രീകരിച്ച ഒരു സിനിമയ്ക്കായുള്ള കാത്തിരിപ്പ് ?

കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം പഠിച്ചതാണ് ഞാൻ. ‘രാമെൻറ ഏദൻ തോട്ടം’ എന്ന ചിത്രത്തിലാണ് മുമ്പ് ഞാൻ നൃത്തവുമായി ബന്ധപ്പെട്ട കഥാപാത്രം ചെയ്യുന്നത്. ആ ആഗ്രഹം ആ സിനിമ വഴി സാധിച്ചു എന്നു വേണം പറയാൻ. എങ്കിലും അത്തരം നല്ല കഥാപാത്രം വന്നാൽ ഇനിയും സ്വീകരിക്കും.

കുടുംബം നൽകുന്ന പിന്തുണ ?

അച്ഛൻ, അമ്മ, ഭർത്താവ്, അവരുടെ കുടുംബം തുടങ്ങി എല്ലാവരും നല്ല പിന്തുണ നൽകുന്നുണ്ട്. സർക്കാർ ജീവനക്കാരനും നാടകപ്രവർത്തകനുമായ അച്ഛൻ അബ്ദുൾ സലാമും നർത്തകിയായ അമ്മ രേണുകയും ചെറുപ്പം മുതൽ തന്ന പിന്തുണ വലുതാണ്. കല്യാണം കഴിഞ്ഞ ശേഷവും ഇവരുടെ പിന്തുണ കിട്ടിയെന്നത് വലിയ കാര്യമാണ്.

നാടകത്തിൽ ശ്രമം ?

നാടകപ്രവർത്തകനാണ് അച്ഛൻ. പക്ഷെ, എന്നെ ആരും ഇതുവരെ നാടകത്തിൽ അഭിനയിക്കാൻ വിളിച്ചിട്ടില്ല. വിളിച്ചാൽ നല്ല കഥാപാത്രമാണെങ്കിൽ ചിലപ്പോൾ തീയേറ്റർ ഡ്രാമ ചെയ്യുമായിരിക്കും. പക്ഷെ സത്യത്തിൽ അതേപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല.

വരാനിരിക്കുന്ന സിനിമ ?

ചിത്രത്തിെൻറ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ഇപ്പോൾ ഷൂട്ട് നടക്കുന്ന സിനിമയെ കുറിച്ച് പറയാൻ സാധിക്കില്ല. മാമാങ്കം തന്നെയാണ് ഏറ്റവും പുതിയ ചിത്രം.

Tags:    
News Summary - interview with Anu sithara -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.