ബംഗളൂരു: ഫ്രീഡം പാർക്ക് ഒഴികെ മറ്റൊരിടത്തും പ്രതിഷേധ പരിപാടി കൾ നടത്താൻ പാടില്ലെന്ന പൊലീസ് നിർദേശത്തിനെതിരെ സമരം നടത്തുമെന്ന് ‘ഹോരാട്ടദ ഹക്കിഗാഗി ജനാന്ദോളന’ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.വിവിധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണിത്. മുമ്പ് നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ അടക്കം നടത്താനുള്ള അനുമതി ഉണ്ടായിരുന്നു.
എന്നാൽ, 2022ൽ പ്രത്യേക ഉത്തരവ് പ്രകാരം ബാംഗ്ലൂർ സിറ്റി പൊലീസ് ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടികൾ നഗരത്തിൽ നടത്തുന്നത് വിലക്കി.സമരങ്ങളും പ്രകടനങ്ങളുമെല്ലാം ഫ്രീഡംപാർക്കിൽ മാത്രമേ നടത്താവൂ എന്നാണ് ഈ ഉത്തരവിൽ ഉള്ളത്. മറ്റ് പ്രതിഷേധ പരിപാടികൾക്കെല്ലാം പൊലീസ് അനുമതി നിഷേധിക്കുകയാണ്. ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, ഇത് തെറ്റാണ്. പ്രതിഷേധ പരിപാടികൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2022ൽ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി വന്നിരുന്നു. എന്നാൽ, ഇതിൽ കോടതിയുടെ വിധി വന്നിട്ടില്ല. എന്നാൽ, ഇതിനുമുമ്പേ തന്നെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് പൊലീസ് ചെയ്യുന്നത്.മറ്റിടങ്ങളിൽ സമരം നടത്തുന്ന കർഷകർ, ദലിതുകൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുക്കുകയാണ്.
ജനങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണ് പൊലീസിന്റേത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരടക്കമുള്ളവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനാൽ നിയമലംഘന സമരം നടത്തും. പൊലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടി ഒക്ടോബർ രണ്ടിനകം പിൻവലിക്കണം.
ഇല്ലെങ്കിൽ അന്ന് വിവിധ ജനാധിപത്യ സംഘടനകൾ, തൊഴിലാളി, കർഷക, ദലിത്, എൽ.ജി.ബി.ടി സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ എം.ജി റോഡിലെ ഗാന്ധി സ്റ്റാച്യൂവിൽ നിന്ന് വിധാൻ സൗധക്ക് പുറത്തുള്ള അംബേദ്കർ സ്റ്റാച്യു വരെ പ്രകടനം നടത്തും.സമരങ്ങൾ നടത്തിയതിന് ഇതിനകം പൊലീസെടുത്ത കേസുകൾ പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.