കേന്ദ്രമന്ത്രി വി. സോമണ്ണ സോളാപുർ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
ബംഗളൂരു: സോളാപൂർ-ഹാസ്സൻ എക്സ്പ്രസിന്‍റെ ചന്നരായപട്ടണ റെയിൽവേ സ്റ്റേഷനിലെ പുതിയ സ്റ്റോപ് കേന്ദ്ര റെയിൽവേ, ജലശക്തി മന്ത്രാലയ സഹമന്ത്രി വി. സോമണ്ണ ഫ്ലാഗ് ഓഫ് ചെയ്തു. ദീര്‍ഘകാലമായുള്ള ആവശ്യത്തിന്‍റെ ഫലമായാണ് സ്റ്റോപ് അനുവദിച്ചത്. രാഷ്ട്ര വികസനത്തിനായി 2.94 ലക്ഷം കോടി രൂപയുടെ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി അനുമതി നൽകിയിരുന്നു. രാജ്യത്തിന്റെ വികസനം ജില്ലയിൽ നിന്ന് ആരംഭിച്ച് താലൂക്ക്, പഞ്ചായത്ത് തലങ്ങൾ വരെ എത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമെന്ന് ഉദ്ഘാടന ചടങ്ങില്‍ സോമണ്ണ പറഞ്ഞു. ഹാസ്സൻ ജില്ലക്ക് എച്ച്.ഡി. ദേവഗൗഡ നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളം ഏകദേശം 13,800 ലെവൽ ക്രോസിങ് ഗേറ്റുകൾ അണ്ടർപാസുകളുടെയോ മേൽപാലങ്ങളുടെയോ നിർമാണത്തിനായി ഇല്ലാതാക്കി. കർണാടകയിലെ 707 ലെവൽ ക്രോസിങ്ങുകളിൽ 400 ലധികം സ്ഥലങ്ങളിൽ പുനര്‍നിർമാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. കോവിഡ് ലോക്ഡൗൺ കാലയളവിൽ നിർത്തിവെച്ചിരുന്ന 37 ഓളം ട്രെയിനുകളുടെ സർവിസ് പുനരാരംഭിച്ചു. കൂടാതെ 12 മുതൽ 14 വരെ കോച്ചുകളുള്ള ട്രെയിനുകൾ 21 കോച്ചുകളായി അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെന്നും 110 മുതൽ 130 കി.മീ വരെ വേഗത്തിൽ സർവിസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമൃത് ഭാരത് യോജന പ്രകാരം 32 കോടി രൂപ ചെലവിൽ ഹാസ്സൻ റെയിൽവേ സ്റ്റേഷൻ നവീകരിച്ചു. 22 കോടി രൂപ ചെലവിൽ അർസികെരെ സ്റ്റേഷനും സകലേശ്പുർ സ്റ്റേഷനും നവീകരിച്ചുവരികയാണ്. മുൻ എം.എൽ.എ എം.എ. ഗോപാലസ്വാമി, എം.എൽ.എ എച്ച്.കെ. സുരേഷ്, മുൻ എം.എൽ.എമാരായ കെ.എസ്. ലിംഗേഷ്, സി.എസ്. പുട്ടേഗൗഡ, ഉദ്യോഗസ്ഥർ, നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.