മംഗളൂരു: ഇന്ത്യൻ റെയിൽവേ നഴ്സിങ് സൂപ്രണ്ട് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളിൽ നിന്ന് പൂണൂലുകളും (ജനിവര) മംഗളസൂത്രങ്ങളും നീക്കരുതെന്ന് കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ റെയിൽവേ അധികൃതർക്ക് നിർദേശം നൽകി.
പരീക്ഷാ കേന്ദ്രങ്ങളിൽ പൂണൂലുകൾ, മംഗല്യസൂത്രങ്ങൾ തുടങ്ങിയ മതചിഹ്നങ്ങൾ നിരോധിച്ചുകൊണ്ട് റെയിൽവേ വകുപ്പിന്റെ സർക്കുലർ സംബന്ധിച്ച് വിവാദമുയർന്നതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. റെയിൽവേ നിർദേശം ഹിന്ദു സംഘടനകൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മംഗളൂരു എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട റെയിൽവേ വകുപ്പുമായും കേന്ദ്രമന്ത്രി സോമണ്ണയുമായും വിഷയം ചർച്ച നടത്തി. റെയിൽവേ നിർദേശത്തെ വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രംഗത്തെത്തി. ബി.ജെ.പി പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദുരുപയോഗം തടയുന്നതിന് പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർഥികളെ പരിശോധിക്കാമെങ്കിലും കമ്മലുകൾ, മൂക്കുത്തികൾ, പൂമാലകൾ, കുങ്കുമപ്പൂക്കൾ തുടങ്ങിയ വസ്തുക്കൾ ബലമായി നീക്കം ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, ഹെൽത്ത് ബാൻഡുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയ ഗാഡ്ജെറ്റുകൾ, ബെൽറ്റുകൾ, ബ്രേസ്ലെറ്റുകൾ, ഹാൻഡ്ബാഗുകൾ തുടങ്ങിയവയും മംഗല്യസൂത്രങ്ങൾ, പുണ്യനൂലുകൾ തുടങ്ങിയ മതപരമായ വസ്തുക്കളും റെയിൽവേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിലുണ്ട്. കർണാടക സി.ഇ.ടി പരീക്ഷക്കിടെ പരീക്ഷാ ഹാളുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർഥികളോട് പൂണൂൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനാണ് ഈ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.