മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ മകൻ യതീന്ദ്ര സിദ്ധരാമയ്യ എം.എൽ.സിക്കൊപ്പം വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിൽ ഇറങ്ങുന്നു
ബംഗളൂരു: ദീര്‍ഘകാലമായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കര്‍ണാടകയില്‍ ഭരണനേതൃമാറ്റം സംഭവിക്കുന്നത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ് വിജയിച്ചതുമുതല്‍ ആരംഭിച്ച നേതൃമാറ്റചര്‍ച്ചക്ക് തിരശ്ശീല വീഴുന്നു. കുറുബ ഗൗഡ സമുദായത്തിൽ പെട്ട സിദ്ധരാമയ്യ പടിയിറങ്ങുമ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.
രാജ്യസഭാംഗമായി ഡല്‍ഹിയിലേക്ക് പ്രവർത്തനം മാറ്റാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം സിദ്ധരാമയ്യ നിരാകരികുകയും വെറും എം.എല്‍ എയായി കര്‍ണാടകയില്‍ തുടരുകയും ചെയ്യും.ഇത് ശിവകുമാറിന് തലവേദനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.കോണ്‍ഗ്രസിലെ ഭൂരിഭാഗം എം.എല്‍.എ മാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ആണെന്നതും ശ്രദ്ധേയമാണ്.
ബംഗളൂരു: മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ വികാരഭരിതമായ കുറിപ്പുമായി സിദ്ധരാമയ്യ. ‘നന്ദി. നിങ്ങളുടെ സ്നേഹം നിങ്ങളുടെ വിശ്വാസം എന്നിവയാണ് എന്‍റെ ശക്തി എന്നാരംഭിക്കുന്ന പോസ്റ്റ് കൈകൾ കൂപ്പി നിൽക്കുന്ന ഫോട്ടോയുടെ കൂടെയാണ് സാമൂഹിക മാധ്യമത്തില്‍ പങ്ക് വെച്ചത്. തന്നെ ജനങ്ങളില്‍ ഒരാളായി പരിഗണിച്ച, അനുഗ്രഹിച്ച, പ്രോത്സാഹിപ്പിച്ച, തിരുത്തിയ, വിഷമഘട്ടങ്ങളില്‍ തന്നോടൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി.
നീണ്ട യാത്രയിലുടനീളം തന്‍റെ കൈ പിടിച്ചു നിന്ന ലക്ഷക്കണക്കിന് സ്നേഹനിധികളായ ഹൃദയങ്ങൾക്ക് മുമ്പിൽ ഞാൻ തല കുനിക്കുന്നു. ഇന്ന് താന്‍ എന്താണോ അത് നിങ്ങൾ കാരണമാണ്. ഭരണഘടനയാണ് തന്‍റെ മതമെന്നും ജനങ്ങളാണ് തന്‍റെ ദൈവമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവച്ചതെന്നും പൊതുജീവിതത്തിൽ നിന്നോ ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ നിന്നോ അല്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അവസാന ശ്വാസം വരെ സാമൂഹിക നീതിക്കുവേണ്ടിയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമായ വിഭാഗീയ വർഗീയ ശക്തികൾക്കെതിരെയും പോരാടും. ഈ യാത്രയുടെ ഓരോ ഘട്ടത്തിലും നല്‍കിയ സ്നേഹത്തിനും വിശ്വാസത്തിനും സഹവർത്തിത്വത്തിനും നന്ദി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.