ബംഗളൂരു: കർണാടകയിലെ മുസ്‍ലിം മതനേതാക്കളും പുരോഹിതന്മാരും തങ്ങളുടെ സമുദായത്തിൽ നിന്നുള്ള അഞ്ച് അംഗങ്ങളെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. ബുധനാഴ്ച വൈകീട്ട് ബെല്ലിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വാലി ദർഗയിൽ നടന്ന മുസ്‍ലിം നേതാക്കളുടെയും പുരോഹിതരുടെയും പ്രത്യേക യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഉറപ്പാക്കുന്നതിൽ മുസ്‍ലിം സമൂഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് നല്‍കിയ പിന്തുണക്ക് കോൺഗ്രസ് മുസ്‍ലിം സമൂഹത്തോടുള്ള കടം തിരിച്ചടക്കണം എന്നും നേതാക്കള്‍ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപവത്ക്കരിക്കണമെന്ന് വിശ്വസിച്ചാണ് എല്ലാ മുസ്‍ലിംകളും ഒന്നിച്ചു വോട്ട് ചെയ്തത്. നിയമസഭാ സ്പീക്കർ യു.ടി. ഖാദറിനെ മന്ത്രിസഭയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ബി.സെഡ് സമൂർ അഹമ്മദ് ഖാൻ, എൻ.എ. ഹാരിസ്, തൻവീർ സേട്ട്, സലീം അഹമ്മദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. സർക്കാറിൽ മുസ്ലീങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യത്തിന് അർഹതയുണ്ട്.
കഴിഞ്ഞ 35 ലധികം വര്‍ഷമായി നേതാക്കൾ കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിന്നുവെന്ന് അവർ പാര്‍ട്ടിക്ക് നൽകിയ സംഭാവനകള്‍ എടുത്തുകാണിച്ചുകൊണ്ട് നേതാക്കൾ പറഞ്ഞു. തങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകും.അഞ്ച് മന്ത്രി സ്ഥാനങ്ങൾ നൽകിയില്ലെങ്കിൽ തങ്ങളുടെ ശക്തി എന്താണെന്ന് കാണിക്കുമെന്നും മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.