ഹിന്ദു ജാഗരണ വേദി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു.
മംഗളൂരു: ഉഡുപ്പി ക്രിസ്ത്യൻ പി.യു കോളജ് ഗ്രൗണ്ടിൽ ഫെലോഷിപ് ഓഫ് ഉഡുപ്പി ജില്ല ചർച്ചസ് അനുമതി നേടിയ ശേഷംസംഘടിപ്പിച്ച സമാധാന മഹോത്സവം തടസ്സപ്പെടുത്താൻ ഹിന്ദു ജാഗരണ വേദി ശ്രമം. ബാരിക്കേഡുകൾ ഭേദിച്ച് സമ്മേളന വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ 38 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ മതപ്രഭാഷകൻ മോഹൻ സി ലാസറിനെ സംഘാടകർ ക്ഷണിച്ചിരുന്നു.
തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം പ്രതീക്ഷിക്കുന്നതിനാൽ കർണാടക ഹൈകോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നേടിയിരുന്നു. പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ ശ്രീകാന്ത് ഷെട്ടിയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ച് വേദിയിലേക്ക് മാർച്ച് നടത്തിയതായി പൊലീസ് പറഞ്ഞു. പരിപാടിയിൽ മതപരിവർത്തനം ഉൾപ്പെട്ടേക്കാമെന്ന് ആരോപിച്ച പ്രതിഷേധക്കാർ ഹൈകോടതി ഉത്തരവിനെയും നിയന്ത്രണങ്ങളെയും തള്ളി വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു.
സ്ഥലത്തുവെച്ചുതന്നെ 38 പേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് ചെയ്തു. ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 189(2), കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 112 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടി ഞായറാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.