നിഷിക
ബംഗളൂരു : മാതാവിന്റെ കൈപിടിച്ച് സഹോദരനൊപ്പം ക്ഷേത്രത്തിലേക്ക് പോയ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണ അന്ത്യം. ബംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ പാളയയിൽ രാജേന്ദ്രൻ-ലാവണ്യ ദമ്പതികളുടെ മൂത്ത മകൾ നിഷികയാണ് മരിച്ചത്. ഗൊല്ലഹള്ളിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്ക് നടന്നുപോവുകയായിരുന്നു ലാവണ്യയും മക്കളും. രണ്ടാമത്തെ കുഞ്ഞിനെ എടുത്തും നിഷികയുടെ കൈപിടിച്ചുമാണ് ലാവണ്യ റോഡിലൂടെ നടന്നിരുന്നത്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിൽ വന്ന കാൻട്രോ ലോറി നിയന്ത്രണം വിട്ട് നിഷികയുടെ മേൽ പാഞ്ഞുകയറുകയായിരുന്നു.
ലോറി ഇടിച്ചുവെങ്കിലും ലാവണ്യയും കൈകുഞ്ഞും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ നിഷിക സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. അപകടത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ ലോറി തടയുകയും വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. ഡ്രൈവറെ പിടികൂടി മർദ്ദിച്ച ശേഷം പൊലീസിന് കൈമാറി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മദനായകനഹള്ളി പൊലീസ് സ്ഥലത്തെത്തി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.