ഭാരത് ജോഡോ യാത്രക്കിടെ ഷോക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവർത്തകനെ രാഹുൽ ഗാന്ധി സന്ദർശിക്കുന്നു
ബംഗളൂരു: ബെള്ളാരിയിൽ ഭാരത് ജോഡോ യാത്രക്കിടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് ഷോക്കേറ്റു. കൊടി ഉയർത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. പരിക്കേറ്റവരെ ബെള്ളാരി ന്യൂ ഗേമാകയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാഥാ നായകൻ രാഹുൽ ഗാന്ധിയും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല എന്നിവരടക്കമുള്ളവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. നാലുപേർക്കും കോൺഗ്രസ് ഓരോ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ഇന്ന് ഭാരത് ജോഡോ യാത്രക്കിടെ നിർഭാഗ്യകരമായ സംഭവമുണ്ടായതായും ഷോക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്ര മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര ഞായറാഴ്ചയോടെ കർണാടകയിൽ 17 ദിനം പിന്നിട്ടു. ഞായറാഴ്ച ബെള്ളാരിയിലെ സംഗനകല്ലിൽനിന്ന് ആരംഭിച്ച യാത്ര വൈകീട്ട് ബെന്നിക്കല്ലിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.