ബംഗളൂരു: മിനിമം വേതനം 60 ശതമാനം വരെ വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം ഹോട്ടലുടമകളെ സാരമായി ബാധിക്കുമെന്നും തല്‍ഫലമായി ഫലമായി ഭക്ഷ്യവസ്തുക്കളുടെ വിലയും ഗണ്യമായി ഉയരുമെന്ന് ഹോട്ടലുടമകൾ പറഞ്ഞു. നിലവില്‍ ഒരു പ്ലേറ്റ് ഇഡ്ഡലിയുടെ വില 50 രൂപയാണ്. ഇത് 80 രൂപയാകും. 80 രൂപ വിലയുള്ള മസാല ദോശക്ക് 150 രൂപയാകുമെന്നും കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ (കെ.എസ്.എച്ച്.എ) പ്രസിഡന്‍റ് ജി.കെ. ഷെട്ടി പറഞ്ഞു. 150 മുതൽ 200 രൂപ വരെയുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങൾ 250 മുതൽ 300 രൂപ വരെ ഉയർന്നേക്കാം. ബിരിയാണി വിഭവങ്ങൾ 300 മുതൽ 350 രൂപ വരെ വിലയിൽ നിന്ന് 500 രൂപ വരെ ഉയർന്നേക്കാം.
വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില ഏതാനും മാസങ്ങൾക്കുള്ളിൽ 1,884 രൂപയിൽ നിന്ന് 3,152 രൂപയായി ഉയർന്നു. പലചരക്ക് സാധനങ്ങൾ, വൈദ്യുതി താരിഫ്, മാലിന്യ സെസ് എന്നിവയെല്ലാം വർധിച്ചു. ചെറുകിട ഹോട്ടല്‍ കച്ചവടക്കാരെയാണ് സര്‍ക്കാറിന്‍റെ നീക്കം സാരമായി ബാധിക്കുക. മിനിമം വേതന പരിഷ്കരണം നടപ്പാക്കുമ്പോൾ ഹോട്ടല്‍ വ്യവസായ മേഖലയെ പ്രത്യേകം തരംതിരിക്കണമെന്ന് അസോസിയേഷന്‍ നേരത്തെ സർക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു.
മറ്റ് പല വ്യവസായങ്ങളിൽ നിന്നും വ്യത്യസ്തമായി, ഭക്ഷണം, താമസം, യൂണിഫോം എന്നിവയുൾപ്പെടെ നിരവധി ക്ഷേമ ആനുകൂല്യങ്ങൾ ഹോട്ടൽ മേഖല ഇതിനകം തൊഴിലാളികൾക്ക് നൽകുന്നുണ്ടെന്ന് ഷെട്ടി ചൂണ്ടിക്കാട്ടി. തീരുമാനം പുനഃപരിശോധിക്കണമെന്നും ചെറുകിട ഹോട്ടൽ ഓപ്പറേറ്റർമാർക്കും ഉപഭോക്താക്കൾക്കുമുള്ള ബുദ്ധിമുട്ടുകൾ തടയണമെന്നും അസോസിയേഷൻ സർക്കാറിോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.