ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിലൂടെ കുതിക്കുന്ന കേരള ആർ.ടി.സി അന്തർ സംസ്ഥാന സർവിസ് ബസുകൾ മൈസൂരുവിൽ അനാവശ്യമായി നിർത്തിയിടുന്നതായി പരാതി. എക്സ്പ്രസ് ഹൈവേ വരുംമുമ്പ് തയാറാക്കിയ ബസുകളുടെ യാത്രാസമയം അതേപടി തുടരുന്നതാണ് കാരണം.
ബംഗളൂരുവിൽനിന്ന് രാവിലെ 10.03ന് പുറപ്പെടുന്ന കോഴിക്കോട്ടേക്കുള്ള ശീതീകൃതമല്ലാത്ത സൂപ്പർ എക്സ്പ്രസ് എയർ ബസ് അതിവേഗ പാതയിലൂടെ സഞ്ചരിച്ച് ഉച്ച 12.30ന് മൈസൂരുവിൽ എത്തുന്നുണ്ട്. എന്നാൽ മൈസൂരു സബ് അർബൻ സ്റ്റാൻഡിൽനിന്ന് 1.18നാണ് ഈ ബസ് കോഴിക്കോട് ഭാഗത്തേക്ക് യാത്ര തുടരുന്നത്. ഈ സമയം അനുസരിച്ച് സീറ്റ് റിസർവ് ചെയ്ത യാത്രക്കാർ ഉണ്ടാകുമെന്നതിനാൽ ബസ് നേരത്തേ പുറപ്പെടാൻ കഴിയില്ല.
ചില കണ്ടക്ടർമാർ ബംഗളൂരുവിൽ നിന്ന് ബസ് പുറപ്പെടുമ്പോൾതന്നെ മൈസൂരുവിൽനിന്ന് കയറേണ്ട യാത്രക്കാരോട് നേരത്തേ എത്താൻ കഴിയുമോ എന്ന് അപേക്ഷിക്കാറുണ്ട്. ഈ പരീക്ഷണം വിജയിക്കുന്ന ദിവസങ്ങളിൽ ബസ് നേരത്തേ കോഴിക്കോട് എത്തും. ഈ യാത്രയിൽ ബസ് സുൽത്താൻ ബത്തേരിയിൽ നേരത്തേ എത്തുന്നതിനെ കൺട്രോളിങ് ഇൻസ്പെക്ടർ ചോദ്യം ചെയ്യാറുണ്ടെങ്കിലും ബസ് ഫുൾ ആയതിനാൽ തടയാറില്ല.
ബംഗളൂരു-മൈസൂരു അതിവേഗപാത നൽകുന്ന സമയലാഭം അനുസരിച്ച് ബസുകളുടെ യാത്രാ ഷെഡ്യൂൾ ക്രമീകരിക്കണമെന്ന ആവശ്യം ജീവനക്കാർ ഏറെ നാളായി ഉന്നയിക്കുന്നുണ്ടെന്ന് ഈ റൂട്ടിൽ ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടർ പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരാണ് ഏറെയും. മൈസൂരുവിൽ നിന്ന് കയറി സുൽത്താൻ ബത്തേരി ഇറങ്ങുന്ന യാത്രക്കാർക്ക് വേണ്ടിയാകാം പലപ്പോഴും ബംഗളൂരു-കോഴിക്കോട് യാത്രക്കാർ മൈസൂരുവിൽ മുക്കാൽ മണിക്കൂറിലേറെ കാത്തുനിൽക്കുന്നത്. ഈ റൂട്ടിൽ സർവിസ് നടത്തുന്ന മറ്റു ബസുകളുടെയും സമയം അതിവേഗ പാതയിലൂടെ ഗതാഗതം ആരംഭിക്കുംമുമ്പ് തയാറാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.