ബംഗളൂരു: കാവേരി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെ എതിർക്കുന്ന സംഘടനകൾ നിർദിഷ്ട പ്രക്ഷോഭം പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചു. കബനി റിസർവോയർ പൂർണശേഷിയിലെത്തിക്കഴിഞ്ഞാൽ വെള്ളം പിടിച്ച് നിർത്താൻ കഴിയില്ലെന്നും പ്രതിഷേധക്കാർ അവരുടെ ജീവൻ അപകടത്തിലാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയുടെ 15 ദിവസത്തേക്ക് തമിഴ്‌നാടിന് 3,500 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ മൈസുരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ട് കർണാടക കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കബനിയിലേക്കുള്ള നീരൊഴുക്ക് 40,000 ക്യുസെക്‌സിലെത്തി. ഉദ്യോഗസ്ഥർ റിസർവോയറിനെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ മണിക്കൂറിലും നൽകുന്നുണ്ട്. അണക്കെട്ട് നിറഞ്ഞാൽ വെള്ളം തുറന്നുവിടണം.
അത് പിടിച്ചുനിർത്തുക അസാധ്യമാണ്. വെള്ളം തുറന്നുവിടുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ പദ്ധതിയിടുന്നവരോട് അവരുടെ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ പൊതുജീവിതത്തെയോ നിയമ ചട്ടക്കൂടിനെയോ തടസ്സപ്പെടുത്തരുതെന്നും കർണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾ ഒരേ രാജ്യത്തെ പൗരന്മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായ എസ്. ബംഗാരപ്പ, എസ്.എം. കൃഷ്ണ, എച്ച്.ഡി. ദേവഗൗഡ, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാറുകൾ സമാനമായ പ്രതിസന്ധികളിൽ നിലവിലുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുത്തതെന്ന് ശിവകുമാർ പറഞ്ഞു. തമിഴ്നാടിന് 177 ടി.എം.സി വെള്ളം 15 ദിവസത്തേക്ക് വിട്ടുകൊടുക്കാനുള്ള ഉത്തരവ് സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കോടതിയുടെ ഉത്തരവിനെ ബഹുമാനിക്കണം.
തമിഴ്‌നാട് മുഖ്യമന്ത്രി സി. വിജയ് ജോസഫുമായി ചര്‍ച്ച നടത്താന്‍ നിലവിലുള്ള സാഹചര്യം അനുകൂലമല്ലെന്നും സമാധാനപരമായ അന്തരീക്ഷത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമായാല്‍ വിജയ്‌യുടെ സന്ദർശനത്തിനുള്ള പുതിയ തീയതി നിശ്ചയിക്കും. മുൻ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനായി ഞായറാഴ്ച സർവകക്ഷി യോഗം ചേരും. തമിഴ്‌നാട് 9,000 ക്യുസെക്‌സ് വെള്ളം ആവശ്യപ്പെട്ടെങ്കിലും 3,500 ക്യുസെക്‌സ് മാത്രം വിട്ടുകൊടുക്കാൻ അതോറിറ്റി കർണാടകയോട് നിർദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.