കർണാടകയിൽ ചൂരൽ വ്യവസായങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും പേരുകേട്ട നാടാണ് ബാഗൽകോട്ട്. തുടർച്ചയായ അഞ്ചാം ജയമെന്ന റെക്കോഡ് തേടിയിറങ്ങുകയാണ് സിറ്റിങ് എം.പിയായ ബി.ജെ.പിയുടെ പി.സി. ഗഡ്ഡിഗൗഡർ. മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള സ്ഥാനാർഥിയായ ഗഡ്ഡിഗൗഡറെ നേരിടാൻ ഇത്തവണ കർണാടക ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത പാട്ടീൽ എന്ന പെൺപോരാളിയെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. സംയുക്തയാണ് ജയിക്കുന്നതെങ്കിൽ മണ്ഡലത്തിലെ ആദ്യ വനിത എം.പി എന്ന റെക്കോഡുമുണ്ടാകും. കൃഷിയും നെയ്ത്തും മുഖ്യതൊഴിലായ ബാഗൽകോട്ട് ലിംഗായത്ത് സ്വാധീന മേഖലയാണ്. ലിംഗായത്തുകളിലെ ഉപവിഭാഗമായ പഞ്ചമശാലി സമുദായ പ്രതിനിധിയാണ് സംയുക്ത പാട്ടീൽ. ലിംഗായത്തുകളിലെ ഗണികവിഭാഗമാണ് പി.സി. ഗഡ്ഡിഗൗഡർ. ഇരു സമുദായത്തിനും ഒന്നര ലക്ഷം വീതം വോട്ടാണ് ബാഗൽകോട്ടിലുള്ളത്. കൃഷ്ണ നദിയിലെ അപ്പർ കൃഷ്ണ ജലസേചന പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ കർഷകർക്ക് ഇപ്പോഴും മതിയായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകപ്പെട്ടിട്ടില്ല എന്നതുകൊണ്ടുതന്നെ സർക്കാറുകൾ തങ്ങളെ വഞ്ചിച്ചു എന്നാണവർ പറയുന്നത്.
തെരഞ്ഞെടുപ്പുകളിൽ ജയിക്കാനായി ജാതി സമവാക്യങ്ങൾ കണക്കുകൂട്ടുന്ന പ്രാദേശിക നേതാക്കൾ ഈ വിഷയം തെരഞ്ഞെടുപ്പുകളിൽ ചർച്ചാവിഷയമായി ഉന്നയിക്കുന്നില്ലെന്ന് പറയുന്നു പ്രദേശത്തെ കർഷകർ. എൻ.ഡി.എ അധികാരത്തിൽ വന്നാൽ കൃഷ്ണ ഇതിനിടെ നദിയിലെ ജലം ദക്ഷിണ കർണാടകയിലേക്ക് തിരിച്ചുവിടുമെന്ന് എച്ച്.ഡി ദേവഗൗഡ പറഞ്ഞത് ഇവരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയായി. ഇതിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെടുന്നു. മോദിയുടെ പേരിൽ തന്റെ വിജയം ആവർത്തിക്കാനാവുമെന്നാണ് ഗഡ്ഡിഗൗഡറിന്റെന്റെ പ്രതീക്ഷ. രണ്ടു പതിറ്റാണ്ടായി നിന്നു പോയ കേന്ദ്ര പദ്ധതികളിലേക്ക് വിരൽ ചൂണ്ടി ബി.ജെ.പിയുടെ ഭരണപരാജയങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് സംയുക്ത വോട്ട് പിടിക്കാനിറങ്ങുന്നത്. അനന്തമായ സാധ്യതകളുള്ള വിനോദസഞ്ചാരമേഖലക്കോ വ്യവസായങ്ങൾ കൊണ്ടുവരുന്നതിനോ സഹായകമായ ഒന്നും സിറ്റിങ് എം.പി ചെയ്തില്ലെന്ന പരാതിയും അവർ പങ്കുവെക്കുന്നുണ്ട്. 30കാരിയായ സംയുക്തയോ അതോ 72 കാരനായ ഗഡ്ഡിഗൗഡറാകുമോ ബാഗൽകോട്ടിൽ നിന്നും പാർലമെന്റിലെത്തുകയെന്നറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം.
വോട്ടുനില 2019
നിയമസഭ മണ്ഡലങ്ങൾ (2023)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.