മംഗളൂരു: ജാമ്യത്തിലിറങ്ങി മുങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എട്ട് കേസുകളിലെ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ശനിയാഴ്ച കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശിയും വിട്ടലിൽ താമസക്കാരനുമായ ഹസൻ സാദിഖ് എന്ന ബ്ലേഡ് സാദിഖാണ് (35) അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് മംഗളൂരുവിലും കാസർകോട് ഭാഗങ്ങളിലും വിൽക്കുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടരലക്ഷം രൂപ വിലവരുന്ന 50 ഗ്രാം എം.ഡി.എം.എ, മാരുതി 800 കാർ, മൊബൈൽ ഫോൺ, ഡിജിറ്റൽ അളവുതൂക്ക യന്ത്രം എന്നിങ്ങനെ 3,65,000 രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തു.
വിട്ടൽ പൊലീസ് സ്റ്റേഷനിൽ വധശ്രമം, പുത്തൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമം, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോവലും, പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ കൈയേറ്റം, കാവൂർ പൊലീസ് സ്റ്റേഷനിൽ കവർച്ച, ബംഗളൂരു ഹെബ്ബാൽ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കടത്ത് എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകൾ.
അസി. പൊലീസ് കമീഷണർ പി.എ. ഹെഗ്ഡെ, ഇൻസ്പെക്ടർമാരായ എച്ച്.എം. ശ്യാംസുന്ദർ, എസ്.ഐമാരായ ബി. രാജേന്ദ്ര, നരേന്ദ്ര, ശരണപ്പ ഭണ്ഡാരി, എം.വി. സുദീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.