തിരുവനന്തപുരം: ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുമെന്നും ഈ ജനദ്രോഹ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂന്ന് മാസത്തിനിടെ രണ്ടാംതവണയാണ് ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത്.
ജനങ്ങൾ ത്യാഗസന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടാവുകയാണ്. ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന നിഷേധാത്മക-ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
വീട്ടാവശ്യത്തിനുള്ള ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്. വിലവർധന ഇന്ന് മുതൽ നിലവിൽ വന്നു. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. ഏപ്രിൽ ഒന്നിന് എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയിരുന്നു. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.
അതേസമയം, വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപ വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതുക്കിയ വില. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ഹോട്ടലുകളിൽ ഭക്ഷണത്തിന് വീണ്ടും വില കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.