മാനന്തവാടി: അട്ടപ്പാടി മാതൃകയിൽ ഗോത്രവിഭാഗങ്ങൾക്ക് തൊഴിൽ നൽകാൻ അപ്പാരൽ പാർക്ക് പോലുള്ള തൊഴിൽ യൂനിറ്റുകൾ വയനാട്ടിലും പരിഗണിക്കുമെന്ന് പട്ടികജാതി-വർഗ വികസന മന്ത്രി എ.കെ. ബാലൻ. തൃശ്ശിലേരി ചേക്കാട്ട് കോളനിയിൽ അംബേദ്കർ സമഗ്ര കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. മാനന്തവാടി ൈട്രബൽ ഓഫിസിന് കീഴിൽ വരുന്ന എട്ടു കോളനികളാണ് ആദ്യ ഘട്ടത്തിൽ പുനർനിർമിക്കുന്നത്. ഒരുകോടി രൂപ വീതം വകയിരുത്തിയാണ് ഓരോ കോളനിയിലും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നത്. ജില്ലയിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോളനികളാണ് ഉയരുക.
നിലവിൽ തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ മാത്രമാണ് കോളനികളിലുള്ള ആദിവാസികൾക്ക് ആശ്രയം. ഇതിൽനിന്ന് വ്യത്യസ്തമായി വിവിധ തൊഴിൽ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി ഇവർക്കായി കൂടുതൽ അവസരമൊരുക്കും. മികവുറ്റ രീതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നതിന് അവസരമൊരുക്കും. വിസ, പാസ്പോർട്ട്, വിമാന ടിക്കറ്റ് ചാർജ് തുടങ്ങിയവ സർക്കാർ വഹിക്കും. സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ബാബു, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് ജി. മായാദേവി, പി.വി. ബാലകൃഷ്ണൻ, കെ. അനന്തൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.
ഐ.ടി.ഡി.പി ഓഫിസർ കെ.സി. ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഊരുമൂപ്പത്തി വെള്ളമ്മ ചേക്കാട്ട് മന്ത്രി എ.കെ. ബാലന് ഉപഹാരം നൽകി. സംസ്ഥാന സ്കൂൾ കായികമേളയിൽ ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിവ നേടിയ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അമ്മാനി കോളനിയിലെ എ.ബി. വിമലിനെ ചടങ്ങിൽ ആദരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ചേക്കാട്ട്, കൈതവള്ളി, പുഴവയൽ, വെള്ളമുണ്ട പഞ്ചായത്തിലെ പടക്കോട്ടുകുന്ന്, പുറവഞ്ചേരി-കാക്കഞ്ചേരി, തൊണ്ടർനാട് പഞ്ചായത്തിലെ പാലിയണ, വീട്ടിയാമ്പറ്റ, കുന്നിയോട് എന്നീ കോളനികളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.