വെള്ളമുണ്ട: ക്വാറിക്ക് വേണ്ടി അധികൃതർ ഭൂമിയുടെ സ്കെച്ച് തയാറാക്കിയപ്പോൾ ആദിവാസിക ൾക്ക് റോഡ് നഷടപ്പെട്ടതായി പരാതി. വെള്ളമുണ്ട വില്ലേജ് പരിധിയിലെ നാരോക്കടവ് ക്വാറി ക്ക് വേണ്ടി സ്കെച്ച് തയാറാക്കിയപ്പോഴാണ് പ്രദേശത്തെ ആദിവാസികൾ പതിറ്റാണ്ടുകളായി ഉപയോഗിച്ച് വന്നിരുന്ന റോഡ് രേഖകളിൽ ഇല്ലാതായത്. ഇതോടെ വിദ്യാർഥികളടക്കമുള്ള പ്രദേശവാസികൾ കാടിനുള്ളിലൂടെ ദുരിതം പേറിയാണ് സഞ്ചരിക്കുന്നത്. നാരോക്കടവ് ക്വാറിക്ക് മുകളിലെ പെരുങ്കുളം ആദിവാസി കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്ക് പ്രധാന റോഡുമായി ബന്ധപ്പെടാനുള്ള വഴിയാണിത്. ക്വാറി ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുന്ന റോഡ് സ്കെച്ചിൽ രേഖപ്പെടുത്താതെ അനധികൃത ഖനനത്തിന് അന്നത്തെ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയായിരുന്നെന്ന് ബാണാസുര സംരക്ഷണ സമിതി അധികൃതർ മുമ്പ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്വാറിക്ക് ലൈസൻസ് നേടുന്നതിനായി ലീസിനനുവദിച്ച ഭൂമിയുടെ സ്കെച്ചിലാണ് ക്വാറിയുടെ ഇരുവശങ്ങളിൽ ഉണ്ടായിരുന്ന റോഡുകളിലൊന്ന് മാർക്ക് ചെയ്യാതെ ഉപേക്ഷിച്ചത്. കഴിഞ്ഞ 10 വർഷത്തിലധികമായി മലമുകളിലെ ആദിവാസികൾ ഉപയോഗിച്ചിരുന്ന റോഡാണിത്. റോഡിൽനിന്നു മീറ്ററുകൾ മാത്രം അകലത്തിൽ ഖനനം തുടങ്ങിയപ്പോൾ അന്നു തന്നെ പ്രദേശവാസികൾ റോഡ് വിട്ടുകിട്ടുന്നതിനായി ജില്ല കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. വിവിധ സമയങ്ങളിലായി അന്വേഷണത്തിന് എത്തിയ റവന്യൂ ഉദ്യോഗസ്ഥർ ഭൂമി സ്കെച്ചിൽ റോഡില്ലെന്ന് വരുത്തി തീർത്ത് മറുപടി നൽകുകയായിരുന്നുവത്രേ. ഒടുവിൽ സബ് കലക്ടർ ഇടപെട്ട് നടത്തിയ അന്വേഷണത്തിലാണ് ലീസ് ഭൂമി സ്കെച്ചിൽ റോഡ് വിട്ടു കളഞ്ഞതായി തെളിഞ്ഞത്. ക്വാറിയുടെ വടക്ക്, തെക്ക് വശങ്ങളിൽ റോഡ് ഉണ്ടെന്ന് സബ്കലക്ടർ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലീസ് സ്കെച്ചിൽ വടക്ക് ഭാഗത്തുള്ള റോഡ് മാത്രമേ രേഖപ്പെടുത്തിയത്. ഈ റോഡിൽനിന്നു 10 മീറ്റർ ബഫർ സോണായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഖനനം നടന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്. സബ്കലക്ടറുടെ ഇടപെടലിനെ തുടർന്ന് റോഡ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആദിവാസികൾ. തർക്കത്തെ തുടർന്ന് കാടുവെട്ടാൻ പോലും കഴിയാതെ ഉപേക്ഷിച്ച റോഡിൽ അട്ടയും മറ്റ് ഇഴജന്തുക്കളും നിറഞ്ഞ വഴിയിലൂടെയാണ് കുട്ടികളടക്കം സഞ്ചരിക്കുന്നത്. കനത്ത മഴയിൽ പലപ്പോഴും കുട്ടികൾ അട്ടകടിച്ച് രക്തമൊലിക്കുന്ന ശരീരവുമായാണ് സ്കൂളിലെത്തുന്നത്. പണമുള്ളവനുവേണ്ടി റോഡു പോലും ഇല്ലാതാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.