മേപ്പാടി: വേതന വർധന സംബന്ധിച്ച ചർച്ചകൾക്ക് താൽക്കാലിക വിരാമമിട്ട് തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം നൽകാൻ തീരുമാനം. ഫെബ്രുവരി ഒന്നുമുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിലാണ് ഇടക്കാലാശ്വാസമായി പ്രതിദിനം 50 രൂപ അധികം നൽകുക. മുൻകാല പ്രാബല്യമില്ല. ബുധനാഴ്ച വൈകീട്ട് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന പ്ലാേൻറഷൻ ലേബർ കമ്മിറ്റിയിലാണ് തീരുമാനം. എന്നാൽ, പുതിയ സേവന-വേതന കരാറിന് ഇനിയും രൂപംനൽകാനായിട്ടില്ല. ഇതിനുള്ള ചർച്ച തുടരും. ജൂണിൽ പുതിയ കരാറുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. 301 രൂപയാണിപ്പോൾ തേയില വ്യവസായ തൊഴിലാളികളുടെ പ്രതിദിന അടിസ്ഥാന വേതനം. അത് 50 രൂപ കൂടി വർധിക്കും. 30 രൂപ ക്ഷാമബത്ത കൂടി ചേർത്താൽ 381 രൂപ ലഭിക്കും.
സൂപ്പർവൈസർമാർ ഉൾെപ്പടെ മറ്റു കാറ്റഗറി ജീവനക്കാർക്കും 50 രൂപ ഇടക്കാലാശ്വാസം ലഭിക്കും. മാസം 26 തൊഴിൽ ദിനങ്ങളാണ് അവർക്ക് കണക്കാക്കുക. ഫെബ്രുവരി മാസ ഇടക്കാലാശ്വാസം മാർച്ച് 15 നകം ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കൂലി വർധനയടക്കം ചർച്ചചെയ്യാൻ പ്ലാേൻറഷൻ ലേബർ കമ്മിറ്റി യോഗം ജൂണിൽ ചേരും. റബർമേഖലയിൽ സിയാൽ മാതൃകയിൽ കമ്പനി രൂപവത്കരിച്ച് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും. റബർ ബാൻഡ്സം അടക്കം വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കുന്നതാകും കമ്പനി. വയനാട് കാപ്പിയും ഇടുക്കി തേയിലയും പ്രത്യേക ബ്രാൻഡിൽ വിപണിയിലെത്തിക്കും. പ്രതിസന്ധിയിലായ തോട്ടംമേഖലയെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കരാർ ഇനിയും അകലെ
2012 മേയ് 23നായിരുന്നു പി.എൽ.സി വേതനക്കരാർ നിലവിൽവന്നത്. ആ കരാറിെൻറ കാലാവധി 2014 ഡിസംമ്പർ 31ന് കഴിഞ്ഞതാണ്. അന്നു മുതൽ പുതിയ കരാറിനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും എവിടെയുമെത്തിയില്ല. അതിനിടയിലായിരുന്നു 500 രൂപ മിനിമം കൂലി ആവശ്യപ്പെട്ട് 2015ലെ മൂന്നാർ പെൺപിളൈ ഒരുമൈ സമരവും അതിെൻറ ചുവടുപിടിച്ചുകൊണ്ടുള്ള സംയുക്ത ട്രേഡ് യൂനിയൻ സംസ്ഥാന വ്യാപക പണിമുടക്കും മറ്റുമുണ്ടായത്. തുടർന്ന് തോട്ടം തൊഴിലാളികളുടെ കുറഞ്ഞ പ്രതിദിന വേതനം 301 രൂപയാക്കി വർധിപ്പിച്ച് 2016 ഒക്ടോബർ 14ന് അന്നത്തെ സർക്കാർ വിജ്ഞാപനമിറക്കി. പ്ലാേൻറഷൻ ലേബർ കമ്മിറ്റിയിൽ രൂപം നൽകിയ ഒരു കരാർ ആയിരുന്നില്ല അത്. 2015 ജനുവരി ഒന്നു മുതൽ കൂലി വർധന ലഭിക്കേണ്ടതിനു പകരം 2015 ജൂലൈ ഒന്നു മുതലാണ് കൂലി വർധനക്ക് അന്ന് മുൻകാല പ്രാബല്യം കണക്കാക്കിയത്. ആ ഇനത്തിൽ 11,000 രൂപ വീതം ഓരോ തൊഴിലാളിക്കും നഷ്ടമുണ്ടായി എന്ന ആക്ഷേപവും ഉയർന്നിരുന്നു. 301 രൂപയാക്കി കൂലി വർധിപ്പിച്ച സർക്കാർ വിജ്ഞാപനത്തിെൻറ കാലാവധിയും 2017 ഡിസംബർ 31ന് കഴിഞ്ഞു. പുതിയ കരാറിനു വേണ്ടിയുള്ള ചർച്ചകൾ അന്നു മുതൽ ആരംഭിച്ചതാണ്.
കമീഷൻ റിപ്പോർട്ട് എന്താകും?
തോട്ടം വ്യവസായത്തിലെ പ്രതിസന്ധിയെക്കുറിച്ച് പഠിച്ച് പരിഹാര നടപടികൾ നിർദേശിക്കാൻ 2015 നവംബർ 27നാണ് ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ കമീഷനെ നിയമിച്ചത്. 2016 ആഗസ്റ്റ് 10ന് കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ട് സർക്കാറിെൻറ കൈവശമാണ്. മുൻ കമീഷൻ റിപ്പോർട്ടുകളുടെ ഗതിതന്നെയായിരിക്കുമോ അതിനും എന്നത് ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം 600 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം മേഖലയിലെ മുഴുവൻ ട്രേഡ് യൂനിയനുകളും ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പി.എൽ.സിയിൽ നടക്കുന്നത്.ചർച്ചകൾ തുടരാനും 2019 ജൂണിൽ പുതിയ കരാറിന് രൂപം നൽകാനും കഴിയുമെന്നാണ് സർക്കാറും പ്ലാേൻറഷൻ ലേബർ കമ്മിറ്റിയും അറിയിക്കുന്നത്. അതുവരെ ഇടക്കാല ആശ്വാസം എന്ന നിലയിലാണ് ഇപ്പോൾ പ്രതിദിനം 50 രൂപ പ്രഖ്യാപിച്ചത്. പ്രോവിഡൻറ് ഫണ്ട്, ബോണസ് എന്നിവക്കൊക്കെ ഇടക്കാലാശ്വാസ തുക പരിഗണിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.