ഇനിയും പരിഹാരമാവാതെ മേപ്പാടി മാംസ മാര്‍ക്കറ്റ് പ്രശ്നം

മേപ്പാടി: ടൗണിലെ മത്സ്യ-മാംസ വ്യാപാരം ക്രമീകരിക്കുന്നത് സംബന്ധിച്ച പ്രശ്നത്തില്‍ ഇനിയും ഫലപ്രദമായ തീരുമാനത്തിലത്തൊന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റിന് പുറത്തുള്ള മത്സ്യ-മാംസ വില്‍പന നിരോധിച്ചുകൊണ്ട് 2016 മേയ് മാസത്തില്‍ അന്നത്തെ ഭരണസമിതി തീരുമാനമെടുത്തുവെങ്കിലും നടപ്പായില്ല. മാര്‍ക്കറ്റിന് വെളിയിലെ മത്സ്യ വില്‍പനയും പോത്ത്, ആട്, കോഴിക്കടകള്‍ പഴയതുപോലെ തുടര്‍ന്നു. മാര്‍ക്കറ്റില്‍ തന്നെ വ്യാപാരം നടത്തിവന്നിരുന്നവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിന് മുന്നില്‍ നിയമ തടസ്സങ്ങളുണ്ടായി. മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല എന്ന കാരണത്താല്‍ മാര്‍ക്കറ്റിനുതന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ആരോഗ്യ വകുപ്പിന്‍െറയും അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായി. മാലിന്യ സംസ്കരണ സംവിധാനമില്ലാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന് ഹൈകോടതി വിലക്ക് കൂടി ആയതോടെ ആഴ്ചകളോളം മാര്‍ക്കറ്റ് അടച്ചിടേണ്ടിവന്നു. പിന്നീട് അത്യാവശ്യ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് മാര്‍ക്കറ്റ് തുറന്നത്. അപ്പോഴും വ്യാപാരം ഒരു കുടക്കീഴില്‍ ആക്കാന്‍ കഴിഞ്ഞില്ല. ഒന്നുരണ്ട് മത്സ്യക്കടകളും ഏതാനും ചിക്കന്‍ കടകളും മാത്രമേ മാര്‍ക്കറ്റിലേക്ക് വന്നുള്ളൂ. പുറത്ത് പ്രവര്‍ത്തിച്ചിരുന്ന മട്ടണ്‍, ചിക്കന്‍, ബീഫ് കടകള്‍ അതുപടി തുടര്‍ന്നു. അവക്കൊന്നും പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുമില്ല. മാര്‍ക്കറ്റിലെ മുറികള്‍ ലേലം ചെയ്യുന്നുണ്ടെങ്കിലും മുമ്പ് മുറികള്‍ കൈവശമുള്ളവര്‍ ചിലര്‍ മറ്റു പേരുകളില്‍ മുറികള്‍ ലേലത്തില്‍ പിടിച്ച് കൈവശം വെക്കുകയാണ്. 12,000ത്തിനും 20,000ത്തിനും ഇടയിലാണ് പല മുറികളും ലേലത്തില്‍ എടുത്തിട്ടുള്ളത്. മൂന്നു മാസത്തെ വാടക അഡ്വാന്‍സും കെട്ടിവെക്കണം. ജില്ലയിലെ മറ്റിടങ്ങളിലില്ലാത്ത ഉയര്‍ന്ന വാടകയാണ് പഞ്ചായത്ത് ഈടാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 12 മുറികള്‍ മാത്രമാണ് ഇപ്പോള്‍ മാര്‍ക്കറ്റിലുള്ളത്. അതില്‍ രണ്ടു മുറികള്‍ മാത്രമാണിപ്പോള്‍ ഒഴിവുള്ളത്. ടൗണിലെ ബീഫ്, മട്ടന്‍, മത്സ്യ വ്യാപാരികള്‍ക്കെല്ലാം നല്‍കാന്‍ മാര്‍ക്കറ്റില്‍ മുറികളോ, സൗകര്യങ്ങളോ ഇല്ലാത്ത നിലക്ക് വ്യാപാരം ഒരു കുടക്കീഴില്‍ ആക്കുകയെന്നത് അപ്രായോഗികമാണെന്നും അഭിപ്രായമുയരുന്നുണ്ട്. ഇതിനിടയില്‍ ചിലര്‍ ഹൈകോടതിയെ സമീപിക്കുകയും ടൗണിലെ ചില മത്സ്യ, ബീഫ്, മട്ടന്‍ സ്റ്റാളുകള്‍ അടക്കാന്‍ ഉത്തരവ് നേടുകയും ചെയ്തു. അധികൃതര്‍ കോടതി ഉത്തരവ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി ആ കടകള്‍ അടപ്പിച്ചു. പിന്നീട് വ്യാപാരികള്‍ കടത്തിണ്ണകളിലും റോഡില്‍ വാഹനത്തില്‍വെച്ചും വ്യാപാരം തുടര്‍ന്നു. നിയമവിരുദ്ധമായ ആ രീതി ഇപ്പോഴുംതുടരുകയും ചെയ്യുന്നു. പ്രായോഗികമായ തീരുമാനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.