മാനന്തവാടി: സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥന് വീണ്ടും സസ്പെന്‍ഷന്‍. സബ് കലക്ടര്‍ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് പി.പി. കൃഷ്ണന്‍കുട്ടിയാണ് നടപടിക്ക് വിധേയനായത്. സബ് കലക്ടര്‍ സസ്പെന്‍ഡ് ചെയ്ത ഇയാള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു. തിരികെ ജോലിക്ക് കയറിയ ഇയാളെയാണ് കലക്ടര്‍ വെള്ളിയാഴ്ച വീണ്ടും സസ്പെന്‍ഡ് ചെയ്തത്. സബ് കലക്ടര്‍ മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് നടപടി. 2016 ജൂലൈ 13നാണ് ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്‍കുട്ടിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. രണ്ടു ദിവസം മുമ്പ് ജോലിയില്‍ കയറിയ ഇയാള്‍ അവധിയിലായിരുന്നു. വെള്ളിയാഴ്ച വീണ്ടും ജോലിക്ക് കയറി. അരിവാള്‍ രോഗികള്‍ക്കായി കണ്ടത്തെിയ ഭൂമി കൈക്കൂലി ലഭിക്കുന്നതിനായി ഏറ്റെടുക്കുന്നത് വൈകിപ്പിച്ചുവെന്നായിരുന്നു പരാതി. വില നിശ്ചയിച്ച ഭൂമിക്ക് മൂന്നു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു തൊണ്ടര്‍നാട് മക്കിയാട് സ്വദേശി ബിജോയ് ഫിലിപ് ഇയാള്‍ക്കെതിരെ നല്‍കിയ പരാതി. മാനന്തവാടി തഹസില്‍ദാര്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍, ഹുസൂര്‍ ശിരസ്തദാര്‍ എന്നീ തസ്തികകളിലും ഇയാള്‍ ജോലിചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.