അനധികൃത ഹോം സ്റ്റേകള്‍ക്കെതിരെ നടപടിയില്ല

മാനന്തവാടി: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് വിമുഖത. വര്‍ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്നാണ് ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ ഹോം സ്റ്റേകള്‍ കൂണുപോലെ പൊങ്ങിയത്. എന്നാല്‍, ഇത്തരം ഹോം സ്റ്റേകള്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ സര്‍ക്കാറിനുള്ള വരുമാന നഷ്ടത്തിന് പുറമെ സുരക്ഷാഭീഷണിയും ഉയര്‍ത്തുന്നുണ്ട്. അംഗീകൃത റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിക്കാറുണ്ടെങ്കിലും അനധികൃത ഹോം സ്റ്റേകള്‍ പരിശോധിക്കപ്പെടാറില്ല. ഇവിടങ്ങളില്‍ താമസിക്കാനത്തെുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്ന പതിവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒരുവിധ നിയന്ത്രണമോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ ഹോം സ്റ്റേകളില്‍ അനാശാസ്യമുള്‍പ്പെടെ നടത്തുന്നതിനുള്ള താവളങ്ങളായി മാറുന്നതായും പരാതിയുണ്ട്. പടിഞ്ഞാറത്തറ, മേപ്പാടി, തരിയോട്, തിരുനെല്ലി, പുളിഞ്ഞാല്‍, ബത്തേരി, നെന്മേനി, തോല്‍പ്പെട്ടി, ബാവലി തുടങ്ങിയ പ്രദേശങ്ങളിലാണ് ഹോം സ്റ്റേകള്‍ കൂടുതലായുള്ളത്. ഇവരില്‍ ചിലത് നേരത്തേ പഞ്ചായത്തുകളില്‍നിന്നും ലൈസന്‍സ് എടുത്തിരുന്നെങ്കിലും പിന്നീട് പുതുക്കുകയുണ്ടായില്ല. ഒരുദിവസത്തെ താമസത്തിന് ഹോം സ്റ്റേകള്‍ ഈടാക്കുന്ന വാടകയുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ കുറഞ്ഞനിരക്കിലുള്ള നികുതിയാണുള്ളത്. എന്നാല്‍, ഇതുപോലും നല്‍കാതിരിക്കാനാണ് പല ഹോം സ്റ്റേ ഉടമകളും പഞ്ചായത്ത് ലൈസന്‍സെടുക്കുകയോ എടുത്തത് പുതുക്കാതിരിക്കുകയോ ചെയ്യുന്നത്. നാടിന്‍െറ സാംസ്കാരിക തനിമയും ജീവിതരീതികളും അടുത്തറിയുന്നതിന് ഗ്രാമീണാന്തരീക്ഷത്തില്‍ താമസിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലയിലത്തെുന്ന വിനോദസഞ്ചാരികള്‍ ഹോം സ്റ്റേകള്‍ തേടിയത്തെുന്നത്. എന്നാല്‍, ആഘോഷവേളകളിലും ഒഴിവുദിവസങ്ങളിലും ഒരു മാനദണ്ഡവുമില്ലാതെയാണ് ഇവിടങ്ങളില്‍ വാടക ഈടാക്കുന്നത്. താമസിക്കുന്ന വീടിനോട് ചേര്‍ന്ന് അതിഥികളായി വിനോദസഞ്ചാരികളെ താമസിപ്പിക്കുകയാണ് ഹോം സ്റ്റേ കൊണ്ടുദ്ദേശ്യമെങ്കിലും ജില്ലയില്‍ റിസോര്‍ട്ടുകള്‍പോലെ ഹോം സ്റ്റേകളും നിയന്ത്രണങ്ങളില്ലാതെ കെട്ടിയുയര്‍ത്തുകയാണ്. ഇത് പരിശോധിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ പലവിധ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് തിരിഞ്ഞു നോക്കാറുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.