വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്ക് കഞ്ഞി കുമ്പിളില്‍തന്നെ

മാനന്തവാടി: തന്‍െറ ഒരായുസ് മുഴുവന്‍ പിഞ്ചു കുഞ്ഞുങ്ങളെ പരിചരിക്കുകയും അക്ഷരാഭ്യാസം പഠിപ്പിക്കുകയും ചെയ്ത അങ്കണവാടി ജീവനക്കാര്‍ക്ക് സര്‍ക്കാറിന്‍െറ അവഗണന. മുപ്പത് മുതല്‍ 40 വര്‍ഷം വരെ ജോലി ചെയ്തവരാണ് വാര്‍ധക്യത്തില്‍ ജീവിക്കാന്‍ കൂലിവേല ചെയ്യേണ്ടി വരുന്നത്. 2010ലാണ് അറുപത് വയസ്സിന് മുകളിലുള്ള വര്‍ക്കര്‍മാരെയും ഹെല്‍പര്‍മാരെയും പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവെക്കുകയും പെന്‍ഷന്‍ പ്രായം അറുപത്തിരണ്ടായി നിജപ്പെടുത്താനും പെന്‍ഷന്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു. ഇതനുസരിച്ച് വര്‍ക്കര്‍മാര്‍ക്ക് 2010 സെപ്റ്റംബര്‍ മുതല്‍ 500 രൂപയും ഹെല്‍പര്‍മാര്‍ക്ക് 300 രൂപയും പെന്‍ഷന്‍ ഏര്‍പ്പെടുത്തി. 2000ത്തോളം പേര്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളായി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ട് വരുകയായിരുന്നു. അടുത്തകാലത്ത് എല്ലാവിധ ക്ഷേമപെന്‍ഷനുകളും സര്‍ക്കാര്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചപ്പോഴും അങ്കണവാടിയില്‍നിന്ന് വിരമിച്ചവരെ മാത്രം അവഗണിക്കുകയായിരുന്നു. മാന്യമായ പെന്‍ഷന്‍ ലഭിക്കാതായതോടെ വാര്‍ധക്യത്തിലും മിക്കവരും തൊഴിലുറപ്പ് തൊഴിലിലും ഇതര കൂലിവേലകളിലും ഏര്‍പ്പെട്ടാണ് ഉപജീവനം കഴിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയാറാകാത്തതില്‍ ഇവര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.