സുല്‍ത്താന്‍ ബത്തേരി: പിഴ അടക്കാന്‍ കല്‍പറ്റ ആര്‍.ടി ഓഫിസില്‍ ചെന്നപ്പോള്‍ ജോയന്‍റ് ആര്‍.ടി.ഒ അധിക്ഷേപിച്ച് ഇറക്കിവിട്ടതായി നമ്പ്യാര്‍കുന്ന് റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ പുത്തന്‍കുന്ന് നടുക്കണ്ടി എന്‍.എം. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒക്ടോബര്‍ 29ന് രാവിലെ നമ്പ്യാര്‍കുന്ന് റൂട്ടില്‍ ഓടുന്ന ബസിന് താല്‍ക്കാലിക പെര്‍മിറ്റിനായി അപേക്ഷ നല്‍കിയിരുന്നു. വൈകുന്നേരമായപ്പോള്‍ പെര്‍മിറ്റ് ലഭിച്ചുവെന്ന് ബസ് ഉടമയുടെ നിര്‍ദേശത്തത്തെുടര്‍ന്ന് ബസ് സര്‍വിസ് നടത്തി. എന്നാല്‍, ബസിന് പെര്‍മിറ്റ് ലഭിച്ചില്ലായിരുന്നു. ആര്‍.ടി ഉദ്യോഗസ്ഥര്‍ ചെക്കിങ് നടത്തി ബസ് പിടിച്ചു. തുടര്‍ന്ന് പിഴയിട്ടു. പിറ്റേന്ന് ബസിന് പെര്‍മിറ്റ് ശരിയാകുകയും സര്‍വിസ് നടത്താന്‍ തുടങ്ങുകയും ചെയ്തു. പെര്‍മിറ്റില്ലാതെ ബസ് പിടികൂടിയതിനുള്ള പിഴ അടക്കാന്‍ നവംബര്‍ മൂന്നിന് ഓഫിസില്‍ എത്തിയപ്പോഴാണ് ജോയന്‍റ് ആര്‍.ടി.ഒ മനോജ് അധിക്ഷേപിച്ചത്. എന്തിനാണ് ആര്‍.ടി ഓഫിസില്‍ വന്നതെന്നും നേരിട്ട് വരാന്‍ പാടുണ്ടോ എന്നും ചോദിച്ചു. പാകിസ്താനില്‍നിന്നും ബോംബിടാനാണ് വന്നതെന്നും പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി. ആര്‍.ടി ഓഫിസില്‍ ഏജന്‍റ് മുഖേനയല്ലാതെ നേരിട്ട് ഇടപാടുകള്‍ നടത്താന്‍ ചെന്നതിനാലാണ് അധിക്ഷേപിച്ച് വിട്ടതെന്ന് പിന്നീടാണ് മനസ്സിലായത്. തുടര്‍ന്ന് പിഴയടക്കാന്‍ സാധിക്കാതെ മടങ്ങിപ്പോരുകയാണ് ചെയ്തത്. നിരവധി വര്‍ഷങ്ങളായി ഏജന്‍റുമാരുടെ സഹായമില്ലാതെയാണ് ആര്‍.ടി ഓഫിസുകളില്‍നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കുന്നത്. ഇതിനാലാണ് ഏജന്‍റുമാര്‍ മുഖേന വന്നാല്‍ മതിയെന്ന രീതിയില്‍ ആര്‍.ടി.ഒ സംസാരിച്ചത്. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെന്ന് ബസ് ഉടമ അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.