സുല്‍ത്താന്‍ ബത്തേരി: സാധാരണക്കാരായ രോഗികള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ ജന്‍ ഒൗഷധി ജില്ലയില്‍ തുടങ്ങാനായില്ല. ജനറിക് മരുന്നുകളാണ് ജന്‍ ഒൗഷധി പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ജന്‍ ഒൗഷധി സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനത്തിന്‍െറ മേല്‍നോട്ടം വഹിക്കുന്നതിനുമായി ബ്യൂറോ ഓഫ് ഫാര്‍മ പബ്ളിക് (ബി.പി.പി.ഐ) എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജന്‍ ഒൗഷധി സ്റ്റോര്‍ ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തേണ്ട ചുമതല ത്രിതല പഞ്ചായത്ത് ഭരണ സമിതിക്കാണ്. ആവശ്യമായ സ്ഥലം കണ്ടത്തെിയാല്‍ ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, 30 ദിവസത്തേക്ക് 361 ഇനം മരുന്നുകള്‍ വായ്പയായും ബി.പി.പി.ഐ നല്‍കും. കേരളത്തില്‍ ജന്‍ ഒൗഷധി സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് ബി.പി.പി.ഐ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിക്കുള്ളിലോ ആശുപത്രി പരിസരത്തോ 120 സ്ക്വയര്‍ ഫീറ്റില്‍ കുറയാതെ വലുപ്പമുള്ള മുറി കണ്ടത്തെിയാണ് സ്റ്റോറുകള്‍ ആരംഭിക്കേണ്ടത്. ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ജില്ലയില്‍ ഒരിടത്തുപോലും ജന്‍ ഒൗഷധി സ്റ്റോര്‍ തുടങ്ങാന്‍ സാധിച്ചില്ല. ജില്ലയിലെ പല പഞ്ചായത്തുകള്‍ക്കും ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് അറിവില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശമൊന്നും കിട്ടിയിട്ടില്ല. അതിനാല്‍ പദ്ധതി തുടങ്ങുന്നതിനുള്ള ഒരു നടപടിയും ത്രിതല പഞ്ചായത്തുകള്‍ കൈക്കൊണ്ടില്ല. പല ആശുപത്രികളിലും സ്റ്റോര്‍ സ്ഥാപിക്കാനാവശ്യമായ സ്ഥലവും ലഭ്യമല്ല. ജന്‍ ഒൗഷധി ഫാര്‍മസിയിലൂടെ പുറമെയുള്ള ഫാര്‍മസികളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ വന്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കും. എല്ലാ കമ്പനികളുടെയും മരുന്നുകള്‍ ഇവിടെ ലഭ്യമാകില്ല. ആരോഗ്യമേഖലയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ പദ്ധതി ഏറെ പ്രയോജനകരമായേക്കും. അതേസമയം, ഇതിനായുള്ള ഒരു പ്രവര്‍ത്തനവും അധികൃതരുടെ ഭാഗത്തുനിന്ന് ആരംഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.