വയനാട്ടില്‍ ബി.ഡി.ഒ, ബി.പി.ഒമാര്‍ വേണ്ടേ?

കല്‍പറ്റ: നാഥന്മാരില്ലാതെ വയനാട് ജില്ലയിലെ ബ്ളോക്ക് ഓഫിസുകള്‍ നോക്കുകുത്തിയാകുമ്പോള്‍ ജനം ദുരിതക്കയത്തില്‍. ജില്ലയില്‍ ആകെയുള്ളത് നാലു ബ്ളോക്കുകളാണ്. എന്നാല്‍, ഈ നാലിലും ബ്ളോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍മാരില്ല. മൂന്നിടത്ത് ബ്ളോക് പ്രോഗ്രാം ഓഫിസര്‍മാരുമില്ല. ആകെയുള്ളത് ഒരു ബ്ളോക്കില്‍ മാത്രം ബി.പി.ഒ. ആദിവാസികള്‍ അടക്കമുള്ള പാവപ്പെട്ട ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാളുകളായി ഓഫിസുകള്‍ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ്. ഭവന നിര്‍മാണ ധനസഹായമടക്കമുള്ളവക്കായി ജനം അതീവനിരാശയോടെ കാത്തിരിക്കുമ്പോഴും അധികാരികള്‍ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല. ജില്ലയില്‍ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പുല്‍പള്ളി ബ്ളോക്കുകളാണുള്ളത്. ഇതില്‍ ബത്തേരിയില്‍ മാത്രം ഒരു ബി.പി.ഒയെ വെച്ചാണ് മാസത്തിലേറെയായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഫുള്‍ അഡീഷനല്‍ ചാര്‍ജുള്ള ആള്‍ക്കുമാത്രമേ ഒപ്പിട്ടു നല്‍കേണ്ട സേവനങ്ങള്‍ ജനത്തിന് ലഭ്യമാക്കാനാവൂ. എന്നാല്‍, ഒരിടത്തും അങ്ങനെയല്ല കാര്യങ്ങള്‍. ഇന്ദിര ആവാസ് യോജന പദ്ധതിക്കു കീഴില്‍ ഭവന നിര്‍മാണ ധനസഹായം ലഭ്യമാകേണ്ട സമയമാണിത്. മഴ മാറി ആളുകള്‍ നിര്‍മാണ ജോലികള്‍ ചെയ്യാനൊരുങ്ങുന്ന ഘട്ടത്തിലാണ് ബി.ഡി.ഒമാരും ബി.പി.ഒമാരുമില്ലാതെ ബ്ളോക്കുകളുടെ പ്രവര്‍ത്തനം മുഴുവന്‍ അവതാളത്തിലായത്. ആദിവാസികളാണ് ഐ.എ.വൈ പദ്ധതിയുടെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍. ദിനംപ്രതിയെന്നപോലെ ഇവര്‍ ഓഫിസുകള്‍ കയറിയിറങ്ങുമ്പോഴും ‘ഓഫിസര്‍ ഉടന്‍ വരും’ എന്ന മറുപടി നല്‍കി പറഞ്ഞയക്കുക മാത്രമേ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു. കല്‍പറ്റയിലെ നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും, ചാര്‍ജുള്ള ബത്തേരിയിലെ ബി.പി.ഒയുടെ അടുത്ത് പോകേണ്ട അവസ്ഥയിലാണ് ജനം. മാനന്തവാടിയിലാകട്ടെ, ബി.ഡി.ഒ ഇല്ലാതായിട്ട് ഏഴു മാസം കഴിഞ്ഞു. ജില്ലയില്‍ നിയമിക്കപ്പെടുന്ന ബ്ളോക്ക് ഓഫിസര്‍മാര്‍ ഉടന്‍ സ്ഥലംമാറി പോകുന്ന പതിവാണുള്ളത്. ഇതിന് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. പ്രമോഷനായി ജില്ലയിലത്തെുന്നവര്‍ പോലും ചുരം കയറിയത്തെുംമുമ്പ് സ്ഥലംമാറ്റ അപേക്ഷ നല്‍കിയാണ് ചാര്‍ജെടുക്കുന്നത്. കസേരയിലിരുന്ന ശേഷം ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം ഒപ്പിക്കാനുള്ള തത്രപ്പാടാണ് പിന്നീട്. ഭരണക്കാരെയും മറ്റും സ്വാധീനിച്ച് ഇത്തരക്കാര്‍ വന്നപാടെ തിരിച്ചുപോകുമ്പോള്‍ പിന്നീട് മാസങ്ങള്‍ ഈ തസ്തികയില്‍ ഓഫിസറില്ലാതെ ജനം ബുദ്ധിമുട്ടുകയാണ്. ഒരു ബ്ളോക്ക് ഓഫിസില്‍ രണ്ടു മാസത്തിനിടെ മൂന്ന് ഓഫിസര്‍മാരാണ് ഇത്തരത്തില്‍ മാറിവന്നത്. മൂന്നാമത്തെയാളും പോയതോടെ ഇപ്പോള്‍ ആളില്ലാതെയായിട്ട് നാളേറെയായി. ജില്ലയില്‍ ബ്ളോക്ക് തലത്തില്‍ എട്ടു പ്രമുഖ ഓഫിസര്‍മാരില്‍ ഏഴുപേരും ഇല്ലാതിരിക്കുന്ന സാഹചര്യമായിട്ടും ഇതു പരിഹരിക്കേണ്ടവര്‍ തങ്ങളൊന്നുമറിഞ്ഞില്ളെന്ന മട്ടിലിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.