സുല്‍ത്താന്‍ ബത്തേരി: മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനകീയ മുഖത്തിനും വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതോടെ ഐ.സി. ബാലകൃഷ്ണന്‍ വീണ്ടും നിയമസഭയില്‍ ബത്തേരി മണ്ഡലത്തെ പ്രതിനിധാനംചെയ്യും. 11,198 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ത്രികോണ മത്സരം നടന്ന ബത്തേരിയില്‍ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തിയാണ് ഐ.സി. ബാലകൃഷ്ണന്‍ മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും ജയിച്ചുകയറിയത്. ഐ.സി എന്ന ചുരുക്കപ്പേരില്‍ നാട്ടുകാര്‍ക്ക് എന്നും പ്രാപ്യനായ വ്യക്തിയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ ഇടപെടല്‍ നടത്തിയതാണ് ഐ.സിയെ തുണച്ചത്. 7583 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് 2011ല്‍ വിജയിച്ചത്. ജില്ലയിലെ മറ്റു രണ്ടു മണ്ഡലങ്ങളും യു.ഡി.എഫിന് കൈവിട്ടപ്പോള്‍ ബത്തേരിയിലെ ഭൂരിപക്ഷം 3615 വോട്ട് വര്‍ധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിജയമുറപ്പിച്ചാണ് ഐ.സി. ബാലകൃഷ്ണന്‍ പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍, അനായാസം വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് യു.ഡി.എഫിന് മനസ്സിലായി. ഇതത്തേുടര്‍ന്ന് മുമ്പില്ലാത്തവിധത്തിലുള്ള പ്രചാരണ പരിപാടികള്‍ക്കാണ് മുന്നണി നേതൃത്വം നല്‍കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ. ജാനുവിന്‍െറ രംഗപ്രവേശം മണ്ഡലത്തിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്ന് കരുതപ്പെട്ടെങ്കിലും യു.ഡി.എഫ് പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. എല്‍.ഡി.എഫിന് അനുകൂലമായ ആദിവാസി, ഈഴവ വോട്ടുകളില്‍ ജാനു വിള്ളലുണ്ടാക്കുന്നതോടെ 5000 മുതല്‍ 25,000 വരെ വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്‍.ഡി.എ ജില്ലയില്‍ പ്രചാരണം കേന്ദ്രീകരിച്ചത് ബത്തേരിയിലായിരുന്നു. കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ മണ്ഡലത്തിലത്തെി പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷിച്ചത്ര വോട്ടുകള്‍ പിടിക്കാനായില്ല. ബത്തേരി മണ്ഡലത്തില്‍ സി.കെ. ജാനുവിന് ഏറ്റ തിരിച്ചടി എന്‍.ഡി.എക്ക് വലിയ ക്ഷീണമുണ്ടാക്കുന്നുണ്ട്. ജില്ലയിലെ മറ്റു രണ്ടു മണ്ഡലങ്ങളും പിടിച്ചെടുക്കാന്‍ സാധിച്ചപ്പോള്‍ ബത്തേരി കൈവിട്ടുപോയത് എങ്ങനെയെന്ന് വിലയിരുത്തകയാണ് എല്‍.ഡി.എഫ്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും വോട്ടുകള്‍ ചോരുന്നത് തടയുന്നതിനും എല്‍.ഡി.എഫിന് സാധിച്ചില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ കൊയ്ത നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.