35 ലക്ഷം തട്ടിയെടുത്ത സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്നും കാറില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന 35 ലക്ഷം രൂപ തട്ടിയെടുക്കുകയും കാര്‍ തട്ടിയെടുത്ത് ബത്തേരിക്കടുത്ത വടക്കനാട് വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. വീരപ്പന്‍ എന്ന് വിളിക്കുന്ന കാലടി സ്വദേശി ബിനോയ് (42), പെരുമ്പാവൂര്‍ സ്വദേശി ഷിനാജ് (38), കോതമംഗലം കുട്ടംപുഴ സ്വദേശി അജിന്‍ ഏലിയാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജുരാജിന്‍െറ നേതൃത്വത്തിലാണ് ബിനോയിയെ കാലടിയില്‍ നിന്നും ഷിനാജിനെ പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കുമളി പൊലീസാണ് അജിന്‍ ഏലിയാസിനെ പിടികൂടിയത്. മൂന്നുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. കാറിന്‍െറ ഉടമയെ ചൊല്ലി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. വനത്തില്‍ അനാഥമായി കണ്ട കാറിനെപറ്റി വനം വകുപ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊടുവള്ളി സ്വദേശി റഷീദും സംഘവുമാണ് കാറില്‍ യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടത്തെി. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കവര്‍ച്ച സംഭവം പുറത്തായത്. ബംഗളൂരുവില്‍ സ്വര്‍ണംവിറ്റ വകയില്‍ ലഭിച്ച 35 ലക്ഷം രൂപയുമായി കാറില്‍ കേരളത്തിലേക്ക് വരുന്ന വഴി ആഡംബര കാറുകളിലത്തെിയ ഗുണ്ടാസംഘം പിന്തുടര്‍ന്ന് തടഞ്ഞുവെച്ച് പണം കൊള്ളയടിക്കുകയായിരുന്നുവെന്നാണ് റഷീദിന്‍െറ മൊഴി. തട്ടിയെടുത്ത കാര്‍ പിന്നീട് പ്രതികള്‍ വടക്കനാട് ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. സ്വര്‍ണം വിറ്റ പണമാണ് കാറിലുണ്ടായിരുന്നതെന്ന വിശദീകരണം പൊലീസ് വിശ്വസിച്ചിട്ടില്ല. കുഴല്‍പ്പണ മാഫിയയുടെ കിടമത്സരമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ബിനോയിയുടെ പേരില്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകളുണ്ടെന്നും ഇയാളെ പൊലീസ് ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയിട്ടുള്ളതാണെന്നും ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.