മീനങ്ങാടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീനങ്ങാടിയിലെ യു.ഡി.എഫിലുണ്ടായ തര്‍ക്കം പരിഹരിക്കപ്പെടാത്തത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാകാന്‍ സാധ്യത. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് മീനങ്ങാടിയിലെ യു.ഡി.എഫ് നേരിട്ടത്. ലീഗിന്‍െറ മൂന്നു സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് കാലുവാരിയത് കൊണ്ടാണെന്നായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ആരോപണം. തെരഞ്ഞെടുപ്പിനുശേഷം ഇത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വീനര്‍ സ്ഥാനം ലീഗ് നേതാവ് സെയ്തലവി ഹാജി ഒഴിയുകയും ചെയ്തു. തുടര്‍ന്ന് ഇതുവരെ സമവായ ചര്‍ച്ചകളൊന്നും നടന്നിട്ടുമില്ല. യൂത്ത് ലീഗ് അണികള്‍ക്കിടയില്‍ പ്രശ്നം ഇപ്പോഴും പുകയുകയാണെന്നാണ് ചില നേതാക്കള്‍ പറയുന്നത്. യു.ഡി.എഫ് നേതൃത്വം അഴിച്ചുപണിയണമെന്നാണ് ഒരുവിഭാഗം ലീഗ് അണികളുടെ ആവശ്യം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുമില്ല. എന്നാല്‍, കോണ്‍ഗ്രസും ലീഗും തമ്മില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ളെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ബേബി വര്‍ഗീസ് പറയുന്നു. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും നിയോജകമണ്ഡലം കമ്മിറ്റി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.