മാനന്തവാടി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മാനന്തവാടി പോളിടെക്നിക്കില്‍ പ്രവേശത്തിനുള്ള ഉത്തരവിറങ്ങി. ജൂണ്‍ ആറു മുതലാണ് സംസ്ഥാനതലത്തില്‍ ഓണ്‍ലൈന്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതില്‍നിന്ന് പുതുതായി അനുവദിച്ച മാനന്തവാടിയെയും മഞ്ചേരിയെയും ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് ഇവയെ തഴഞ്ഞതെന്ന ആക്ഷേപം ശക്തമായതോടെയാണ് സര്‍ക്കാര്‍ ഈ രണ്ട് സ്ഥാപനങ്ങളിലേക്കും അഡ്മിഷന്‍ നടത്താന്‍ തീരുമാനിച്ചത്. ഡിപ്ളോമ കോഴ്സുകളായ സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ കോഴ്സുകളാണ് അനുവദിച്ചത്. 180 കുട്ടികള്‍ക്കാണ് പ്രവേശം ലഭിക്കുക. മറ്റ് പോളികളില്‍നിന്നുള്ള അധ്യാപകരെയും താല്‍ക്കാലിക നിയമനത്തിലൂടെയും അധ്യയനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദ്വാരക ടെക്നിക്കല്‍ ഹൈസ്കൂളിന്‍െറ അഞ്ചേക്കര്‍ ഭൂമി പോളിക്കായി വിട്ടുനല്‍കിയിരുന്നു. 2013-14 വര്‍ഷത്തെ ബജറ്റിലാണ് മാനന്തവാടി ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ പോളി അനുവദിച്ചത്. എന്നാല്‍, മാനന്തവാടിക്കും മഞ്ചേരിക്കും മാത്രമാണ് എ.ഐ.സി.ടി അംഗീകാരം ലഭിച്ചത്. മീനങ്ങാടി പോളിടെക്നിക് പ്രന്‍സിപ്പലിനാണ് മാനന്തവാടിയുടെയും ചാര്‍ജ് നല്‍കിയിരിക്കുന്നത്. അപേക്ഷകള്‍ ജൂണ്‍ 15 വരെ ഓണ്‍ലൈനില്‍ സ്വീകരിക്കും. polyadmission.org എന്ന സൈറ്റില്‍ അപേക്ഷ നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.