വനം വകുപ്പിന്‍െറ വനനശീകരണത്തിനെതിരെ പ്രതിഷേധ കണ്‍വെന്‍ഷന്‍

കല്‍പറ്റ: വടക്കേ വയനാട്ടിലെ പേര്യ 34, 37, 39 ഡിവിഷനുകളില്‍ സ്വാഭാവിക വനം വെട്ടിമാറ്റി വനം വകുപ്പിന്‍െറ നേതൃത്വത്തിലുള്ള മഹാഗണിയുടെ ഏകവിളത്തോട്ട നിര്‍മാണം നിര്‍ത്തിവെക്കണമെന്നും ബ്രഹ്മഗിരി മലയിലെയും മുനീശ്വരന്‍ കുന്നിലെയും ടൂറിസ്റ്റ് കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്നും ജില്ലയിലെ വിവിധ പരിസ്ഥിതി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വാഭാവിക വനത്തിന്‍െറ വിസ്തൃതി വയനാട്ടില്‍ വളരെ കുറവാണ്. അവശേഷിക്കുന്ന ഇത്തരം പച്ചത്തുരുത്തുകളെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പേര്യ വനമേഖലയില്‍ 200 ഏക്കര്‍ സ്വാഭാവിക വനം നശിപ്പിച്ച് ഏകവിളത്തോട്ടമാക്കിക്കൊണ്ടിരിക്കുകയാണ്. പഴയ അക്കേഷ്യ മരങ്ങള്‍ വെട്ടിമാറ്റുന്നതിന്‍െറ മറവില്‍ സ്വാഭാവിക മരങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൊട്ടിയൂര്‍ മാനന്തവാടി പുഴകളുടെ പ്രഭവസ്ഥാനമാണ് ഈ പ്രദേശം. സമീപ പ്രദേശങ്ങളിലെ വന്യമൃഗശല്യം കൂടുതല്‍ വര്‍ധിക്കാന്‍ ഇത് കാരണമാകും. തേക്ക്, യൂക്കാലി, അക്കേഷ്യ ഏകവിളത്തോട്ടങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ രൂക്ഷമാവാന്‍ കാരണം. ഇവ സ്വാഭാവിക വനമായി പരിവര്‍ത്തനം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ബ്രഹ്മഗിരി മലയിലെയും മുനീശ്വരന്‍കുന്നിലെയും പുല്‍പരപ്പുകള്‍ പാരിസ്ഥിതിക പ്രധാന്യമുള്ളവയാണ്. വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സമാവുന്ന ഇവിടെ നിര്‍മിച്ച ടൂറിസ്റ്റ് കോട്ടേജുകളും ചുറ്റുമുള്ള വൈദ്യുതി കമ്പിവേലികളും പൊളിച്ചുമാറ്റുകയും വനത്തിനുള്ളില്‍ ടൂറിസ്റ്റുകള്‍ക്ക് താമസമൊരുക്കാനുള്ള ഇത്തരം സംരംഭങ്ങള്‍ നിര്‍ത്തിവെക്കുകയും വേണം. ആദിവാസി പുനര്‍ജീവന പദ്ധതിക്കായി വനം വകുപ്പ് പ്രിയദര്‍ശിനി എസ്റ്റേറ്റിന് വിട്ടുനല്‍കിയ അഞ്ചേക്കര്‍ ഭൂമി എന്‍.സി.സി പരിശീലനത്തിനായി കൈമാറിയതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം. വയനാട് പ്രകൃതി സംരക്ഷണ സമിതി, ഒൗര്‍ ഓണ്‍ നേച്ചര്‍, ഗ്രീന്‍ക്രോസ്, ബാണാസുര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ മറ്റു പരിസ്ഥിതി സംഘടനകളുടെ സഹകരണത്തോടെ വനം വകുപ്പിന്‍െറ വനനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജൂലൈ 19ന് രണ്ടുമണിക്ക് മാനന്തവാടി പഴശ്ശിഗ്രന്ഥാലയത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ നടത്തും. ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് കണ്‍വെന്‍ഷനില്‍ രൂപം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, എം. ഗംഗാധരന്‍, അജി കൊളോണിയ, കെ.ആര്‍. പ്രദീഷ്, അബു പൂക്കോട്, കെ.എന്‍. രജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.