കല്‍പറ്റ: ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ബഹുനില കെട്ടിട നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് പരിശോധനക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോഗം തീരുമാനിച്ചു. കല്‍പറ്റയില്‍ കലക്ടറുടെ ബംഗ്ളാവിന് സമീപം ദേശീയ പാതയോടുചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷനായ അതോറിറ്റിയുടെ നടപടി. ആദ്യഘട്ടത്തില്‍ ലക്കിടി, കല്‍പറ്റ, മൂപ്പൈനാട് മേഖലകളില്‍ പരിശോധന നടത്തും. ഭൂമിയുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയും മതിയായ രേഖയില്ലാതെയും ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിയമലംഘനവും അനധികൃത നിര്‍മാണവും ശ്രദ്ധയില്‍പ്പെട്ടിട്ടും അവഗണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികളുണ്ടാകും. അനുമതിയില്ലാതെയും നിയമം ലംഘിച്ചും നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കും വെള്ളം, വൈദ്യുതി കണക്ഷന്‍ എന്നിവ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പൊതുസ്ഥലങ്ങള്‍ കൈയേറിയും റോഡുകളില്‍നിന്നും നിയമാനുസൃതമുള്ള അകലം പാലിക്കാതെയും പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നതുമായ കെട്ടിടനിര്‍മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ദുരന്തനിവാരണ സമിതിയെ അറിയിക്കണം. വെള്ളക്കെട്ടുള്ള, ചെങ്കുത്തായ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകട ഭീഷണിയുയര്‍ത്തുന്ന കെട്ടിടങ്ങളോ മറ്റു നിര്‍മിതികളോ ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിലുണ്ടോ എന്ന് തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഒരാഴ്ചക്കകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. റോഡിന്‍െറ വശങ്ങളിലും പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റാന്‍ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാല അപകടങ്ങള്‍ കുറക്കുന്നതിനായി ഡാമുകള്‍ തുറക്കുന്ന സമയങ്ങളില്‍ മീന്‍ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരും. തുടര്‍ച്ചയായി മഴപെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. മഴയുടെ തോത് കുറയുന്നതുവരെ ചരിഞ്ഞ ഭൂപ്രദേശങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ക്കോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കാനും യോഗം നിര്‍ദേശിച്ചു. എ.ഡി.എം കെ.എം. രാജു, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എം.കെ. രാജന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.