വനമായി വിജ്ഞാപനം ചെയ്ത 13.85 ഏക്കര്‍ വില്ളേജ് രേഖയില്‍ കാണാതായെന്ന്

കല്‍പ്പറ്റ: കല്‍പറ്റ: കേന്ദ്രസര്‍ക്കാര്‍ വനമായി വിജ്ഞാപനം ചെയ്ത 13.85 ഏക്കര്‍ ഭൂമി വില്ളേജ് രേഖയില്‍നിന്നു കാണാതായെന്നും ഇതിനു പകരമായാണ് നിരപരാധിയായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി വനമെന്നുപറഞ്ഞ് വനംവകുപ്പ് പിടിച്ചെടുത്തതെന്നും ആക്ഷേപം. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ മകള്‍ ട്രീസയുടെ ഭര്‍ത്താവ് ജെയിംസാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. കാഞ്ഞിരങ്ങാട് വില്ളേജിലെ രജിസ്റ്ററിലാണ് മറിമായമെന്നു ജെയിംസ് പറഞ്ഞു. വില്ളേജില്‍ റീസര്‍വേ 1151ല്‍പെട്ട 13.85 ഏക്കറാണ് 1971ലെ വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്‍റ് ആക്ട് പ്രകാരം 1977 ജൂലൈ എട്ടിന് 4713 ബി നമ്പറായി വനഭൂമിയായി വിജ്ഞാപനം ചെയ്തത്. എന്നാല്‍, കാഞ്ഞിരങ്ങാട് വില്ളേജിലെ റെമിഷന്‍ രജിസ്റ്ററില്‍ സര്‍വേ നമ്പര്‍ 1151ല്‍ വനഭൂമിയുള്ളതായി രേഖപ്പെടുത്തിയില്ല. ഈ സര്‍വേ നമ്പറില്‍ വിജ്ഞാപനം ചെയ്ത വനഭൂമി എവിടെയെന്ന ചോദ്യത്തിന് വില്ളേജ് അധികാരികള്‍ക്ക് മറുപടിയില്ളെന്നു ജെയിംസ് പറഞ്ഞു. 42.42 ഏക്കറാണ് സര്‍വേ നമ്പര്‍ 1151ല്‍പെട്ട ഭൂമിയുടെ ഒട്ടളവ്. ഇതില്‍ 1.15 ഏക്കര്‍ ചരുവിളപുല്‍വീട് തമ്പിക്ക് 164/69 നമ്പറായും രണ്ടേക്കര്‍ 150/69 നമ്പറില്‍ ഞള്ളമ്പുഴ കുര്യനും പതിച്ചുകൊടുത്തതായി രേഖയുണ്ട്. ഇതേ സര്‍വേ നമ്പറില്‍ സി. കേളുക്കുട്ടി (ഒരേക്കര്‍), കെ.വി. പത്രോസ് (ഒന്നര ഏക്കര്‍), നെല്ലിക്കല്‍ കുട്ടപ്പന്‍ (രണ്ടേക്കര്‍), ഒ. കുഞ്ഞീത് (ഒരേക്കര്‍) എന്നിവര്‍ക്കായി 5.50 ഏക്കര്‍ ഭൂമി നല്‍കുന്നതിന് ഉത്തരവായെങ്കിലും പിന്നീടിത് റദ്ദാക്കുകയാണുണ്ടായത്. ഗ്രാന്‍റ് ഓര്‍ഡറില്‍ പറയുന്നവര്‍ ഭൂവിലയും വൃക്ഷവിലയും സമയബന്ധിതമായി അടയ്ക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാതക്ക് ഉപയോഗപ്പെടുന്ന വനഭൂമിക്ക് പകരമായി വനംവകുപ്പിനു വിട്ടുകൊടുക്കാമെന്ന് റവന്യൂവകുപ്പ് അറിയിച്ചതില്‍ കാഞ്ഞിരങ്ങാട് വില്ളേജിലെ സര്‍വേ നമ്പര്‍ 1151ലെ ഭൂമിയും ഉള്‍പ്പെടും. ഈ സര്‍വേ നമ്പറില്‍ ആകെയുള്ളതില്‍ തമ്പി, കുര്യന്‍ എന്നിവര്‍ക്ക് അനുവദിച്ചതൊഴികെ 38.27 ഏക്കര്‍ ഭൂമി വനംവകുപ്പിനു പകരം നല്‍കാവുന്നതാണെന്ന് റവന്യൂ വകുപ്പ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് വനംവകുപ്പിനുള്ള പകരം ഭൂമിയായി ഈ സര്‍വേ നമ്പറില്‍ റവന്യൂവകുപ്പ് ചൂണ്ടിക്കാട്ടിയ സ്ഥലം സ്വീകരിക്കുന്നതിന് 1993 ആഗസ്റ്റ് 14ന് മുഖ്യമന്ത്രി ഉത്തരവിറക്കുകയുമുണ്ടായി. റെമിഷന്‍ രജിസ്റ്ററിലെ പിശക് തിരുത്തി വിജ്ഞാപനം ചെയ്ത വനഭൂമി അടയാളപ്പെടുത്തിയാല്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി തെറ്റായി പിടിച്ചെടുത്ത വിവരം പുറത്തുവരുമെന്നും ജെയിംസ് പറഞ്ഞു. റെമിഷന്‍ രജിസ്റ്റര്‍ അനുസരിച്ച് വില്ളേജില്‍ ആകെ 1988.91 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയും 4.65 ഏക്കര്‍ മിച്ചഭൂമിയുമാണ് ഉള്ളത്. ഒരു ഭൂമി തന്നെ വനഭൂമിയായി പിടിച്ചെടുത്തുവെന്നു രണ്ടു തവണ വനംവകുപ്പ് വിജ്ഞാപനം ചെയ്തതു തന്നെ കള്ളക്കളികള്‍ വ്യക്തമാക്കുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.