ജില്ലാ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം ഉയര്‍ത്തിയ ഉത്തരവ് കാണാനില്ല

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ കിടക്കകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ലാ മെഡിക്കല്‍ ഓഫിസിലും ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസിലും കാണാനില്ല. ഇതോടെ ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സംശയം ബലപ്പെട്ടു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫിസില്‍നിന്നുള്ള ഉത്തരവിന്‍െറ കോപ്പി പുറത്തുവന്നതിനുശേഷം ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഫയല്‍ കാണാനില്ളെന്ന് വ്യക്തമായത്. ഫയല്‍ മുക്കിയതിനു പിന്നില്‍ സ്വകാര്യാശുപത്രികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ആരോഗ്യമന്ത്രിയായിരിക്കെ 3156/2005 നമ്പര്‍പ്രകാരം 4.11.2005ന് അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ബിശ്വാസ് മത്തേയാണ് ജില്ലാ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 500 വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ദിനംപ്രതി 475-500നും ഇടയില്‍ രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ടുതന്നെ കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉത്തരവ് ഇറങ്ങിയിട്ട് 11 വര്‍ഷം കഴിയുമ്പോഴും ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 274 തന്നെയാണ്. സര്‍ജിക്കല്‍, പ്രസവവാര്‍ഡുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കെട്ടിട സൗകര്യമുണ്ടായിട്ടും ഈ വിവരം മേലധികാരികളെ അറിയിക്കാന്‍ സൂപ്രണ്ട് ഓഫിസില്‍നിന്നും നടപടിയുണ്ടായില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം മാത്രമാണ് സൂപ്രണ്ട്, ഡി.എം.ഒ എന്നിവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുള്ളത്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ജീവനക്കാരെ വര്‍ക്ക് അറേജ്മെന്‍റില്‍ ജില്ലാ ആശുപത്രിയിലേക്ക് നിയമിക്കാന്‍ തയാറായാല്‍ കിടക്കകളുടെ എണ്ണം 500 ആയി വര്‍ധിപ്പിച്ച് കിടത്തി ചികിത്സയാരംഭിക്കാന്‍ കഴിയും. ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്നും ഇത്തരത്തിലൊരു ഇടപെടല്‍ നടത്തിയാല്‍ മാത്രം മതി. അതിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപ്രതിനിധികള്‍ ഇടപെടണമെന്നാവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ആദിവാസികളുള്‍പ്പെടെയുള്ള നൂറുകണക്കിന് രോഗികള്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. അതേസമയം, ജില്ലാ ആശുപത്രിയുടെ വികസനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍തന്നെ ശ്രമം നടക്കുന്നതായി ഒരുവിഭാഗം ജീവനക്കാര്‍ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.