കാരാപ്പുഴ-അമ്പലവയല്‍ റോഡ് പ്രവൃത്തി തുടങ്ങിയില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

സുല്‍ത്താന്‍ ബത്തേരി: കാരാപ്പുഴ പദ്ധതിയുടെ കീഴില്‍ 1976ല്‍ നിര്‍മിച്ച അമ്പലവയല്‍-കാരാപ്പുഴ റോഡിന്‍െറ റീ ടാറിങ് പ്രവൃത്തിക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാലു പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍മാത്രം ടാറിങ് നടന്ന റോഡ് കാല്‍നടപോലും അസാധ്യമായ അവസ്ഥയിലാണ്. പൊട്ടിത്തകര്‍ന്ന് കുണ്ടും കുഴിയുമായി. ടാക്സികള്‍പോലും വിളിച്ചാല്‍ വരില്ല. വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ 2015 ഫെബ്രുവരിയില്‍ 1.65 കോടി രൂപ അടങ്കല്‍വെച്ച് എസ്റ്റിമേറ്റുണ്ടാക്കി രണ്ടു പ്രാവശ്യം ടെന്‍ഡര്‍ നടത്തിയെങ്കിലും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായില്ല. എം.എല്‍.എ, ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരെ സന്ദര്‍ശിച്ച ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ റീ ടെന്‍ഡറിന് ആവശ്യപ്പെട്ടു. നടപടിയുണ്ടാവാതിരുന്നതിനെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. 2015 നവംബര്‍ 25ന് വയനാട് കലക്ടറേറ്റില്‍ വകുപ്പ് മേധാവികളും ജില്ലാ ഭരണകൂടവും ഇടപെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ 1.54 കോടി രൂപ റോഡ് പ്രവൃത്തിക്കായി വകയിരുത്തിയതായും ഉടന്‍ പ്രവൃത്തി ആരംഭിക്കാമെന്നും ഉറപ്പുനല്‍കി. കാരാപ്പുഴ മുതല്‍ മാങ്കുന്നുവരെ 1.04 കോടി രൂപയുടെയും മാങ്കുന്ന് മുതല്‍ അമ്പലവയല്‍ വരെ 50 ലക്ഷം രൂപയുടെയും ടെന്‍ഡര്‍ ആണ് അംഗീകരിച്ചത്. ലോക്കല്‍ മാര്‍ക്കറ്റിങ് നിരക്കുകള്‍ (എല്‍.എം.ആര്‍) അടക്കം രേഖപ്പെടുത്തി ടെന്‍ഡര്‍ എസ്റ്റിമേറ്റ് സഹിതം പൊതുമരാമത്ത് വകുപ്പിന് നല്‍കിയെങ്കിലും ഇതുവരെയും പ്രവൃത്തി ഉത്തരവ് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അലംഭാവത്തിനെതിരെ സമരം പുനരാരംഭിക്കാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ചാലപ്പുറത്ത് വിജയന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.യു. സെബാസ്റ്റ്യന്‍, പി.യു. ജോണ്‍, പി.ടി. തങ്കച്ചന്‍, പി.ഡി. ഡിനോ, കെ.ആര്‍. രാമകൃഷ്ണന്‍, എ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.