കല്‍പറ്റ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്‍ററില്‍ അടുത്ത അധ്യയനവര്‍ഷം പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ എം.ഐ. ഷാനവാസ് എം.പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ബി.എസ്സി ബോട്ടണി, ബി.എസ്സി ഫോറസ്ട്രി കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അറിയിച്ചു. ചെതലയത്ത് 10 ഏക്കര്‍ ഭൂമിയില്‍ 2015ല്‍ ബി.എ സോഷ്യോളജി ബിരുദ കോഴ്സില്‍ 40 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് റെസിഡന്‍ഷ്യല്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയിലെ പിന്നാക്ക വിഭാഗമായ എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനത്തിന് അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഗവേഷണ കേന്ദ്രം. ഐ.ടി.എസ്.ആറില്‍ ദേശീയ തലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന പാഠ്യപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദിവാസി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണസാധ്യതയൊരുക്കുന്നതോടെപ്പം തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പഠനത്തോടെപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനം ഉറപ്പാക്കണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തിന്‍െറ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്‍ററില്‍ ഒന്നുമുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. 2016ല്‍ സെന്‍ററില്‍ എം.എസ്.ഡബ്ള്യു കോഴ്സ് ആരംഭിക്കാനും ടൂറിസം മേഖലയിലെ സാധ്യത പരിഗണിച്ച് ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് ആരംഭിക്കുന്നതിനും മറ്റു പരിശീലന പരിപാടികള്‍ ഘട്ടംഘട്ടമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്‍ററിന്‍െറ നേതൃത്വത്തില്‍ അന്യംനില്‍ക്കുന്ന പരമ്പരാഗത വൈദ്യചികിത്സാ രീതികള്‍ പരിപോഷിപ്പിക്കുന്നതിന് കിര്‍ത്താഡ്സ്, ഡയറ്റ് എന്നിവയുടെ സഹകരണത്തോടെ ആദിവാസിവിഭാഗത്തിന്‍െറ ഭാഷ, ശബ്ദരേഖയാക്കുന്നതിനുംവേണ്ട സജീകരണങ്ങള്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ പി.എസ്.സി, റെയില്‍വേ, ബാങ്ക് കോച്ചിങ്, സിവില്‍ സര്‍വിസ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. 23 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും അടങ്ങുന്നതാണ് ഐ.ടി.എസ്.ആറിലെ ആദ്യബാച്ച്, വിദ്യാര്‍ഥികളെ മുഖ്യധാരയിലത്തെിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും വിദ്യാഭ്യാസ മേഖലക്ക് മുന്‍ഗണന നല്‍കി കൂടുതല്‍ ബിരുദ കോഴ്സുകള്‍ അനുവദിക്കണമെന്നും ഐ.ടി.എസ്.ആര്‍ ഡയറക്ടര്‍ ഡോ. ഇ. പുഷ്പലത പറഞ്ഞു. ട്രൈബല്‍ യൂനിവേഴ്സിറ്റിയുടെ അടിസ്ഥാന-ഭൗതിക സൗകര്യ വികസനത്തിനായുള്ള പദ്ധതി രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ടി. അബ്ദുല്‍ മജീദ്, സി.കെ. ജാനു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.