കോയമ്പത്തൂര്‍: ടയര്‍ സംസ്കരണ യൂനിറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ ഉടമ കോയമ്പത്തൂര്‍ കൗണ്ടംപാളയം കെ.ടി. ബാലഗുരു (65), മക്കളായ ബി. തിരുമലൈ രാജന്‍ (33), ബി. ശെന്തില്‍ (30), സൂപ്പര്‍വൈസര്‍ മലുമിച്ചംപട്ടി ടി. ഗൗതം (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കോയമ്പത്തൂര്‍ ഏഴാമത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് കോയമ്പത്തൂര്‍ ചെട്ടിപാളയം പല്ലടം റോഡിലെ ഓറാട്ടുകുപ്പൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ നാഗലക്ഷ്മി പൈറോലിസിസ് എന്ന കമ്പനിയില്‍ അപകടം ഉണ്ടായത്. ഫാക്ടറിയിലെ ബോയ്ലര്‍ പൊട്ടിത്തെറിച്ച് ടയര്‍ ഉരുകി തിളച്ച ദ്രാവകം തൊഴിലാളികളുടെ ദേഹത്ത് തെറിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ പശ്ചിമബംഗാള്‍ ജാല്‍പായ്ഗുരി സ്വദേശികളായ ആറുപേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരില്‍ അഞ്ചുപേരും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ടി. സരോജ് (21) എന്ന തൊഴിലാളിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യൂനിറ്റിന് സര്‍ക്കാറിന്‍െറ അനുമതി ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.