മത്സരയോട്ടവുമായി സ്വകാര്യബസുകള്‍; പിന്മാറില്ളെന്ന് അധികൃതര്‍

പനമരം: മാനന്തവാടി-പനമരം-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ വീണ്ടും കെ.എസ്.ആര്‍.ടി.സി എത്തിയതോടെ മത്സരയോട്ടവും തുടങ്ങി. അതേസമയം, എതിര്‍പ്പുകള്‍ എത്ര ഉണ്ടായാലും പിന്മാറുന്ന പ്രശ്നമില്ളെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. മൂന്നുമാസം മുമ്പ് പത്ത് ബസുകളുമായി കെ.എസ്.ആര്‍.ടി.സി സര്‍വിസ് തുടങ്ങിയിരുന്നു. സ്വകാര്യ ബസുകള്‍ ഏറെയുള്ള റൂട്ടില്‍ ഇത് എതിര്‍പ്പിന് കാരണമായി. കെ.എസ്.ആര്‍.ടി.സിയുമായി സ്വകാര്യ ബസുകളുടെ മത്സരങ്ങളും സജീവമായതോടെ യാത്രക്കാരും ഗതികേടിലായി. ഇതിനിടയില്‍ സ്വകാര്യ ബസുകാര്‍ സൊസൈറ്റി രൂപവത്കരിച്ച് കളക്ഷന്‍ തുല്യമായി പങ്കിട്ട് കെ.എസ്.ആര്‍.ടി.സിക്കെതിരെ ഒറ്റക്കെട്ടായി. കളക്ഷന്‍ കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പിന്‍വലിക്കപ്പെട്ടു. കേണിച്ചിറയിലെ നാട്ടുകാര്‍ സംഘടിച്ച് കോടതിയെ സമീപിച്ചതോടെ കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചുവരവിനുള്ള സാധ്യത തെളിയുകയായിരുന്നു. മാനന്തവാടി, ബത്തേരി ഡിപ്പോകളില്‍നിന്ന് അഞ്ചുവീതം ബസുകള്‍ ഓടിക്കാനാണ് പുതിയ തീരുമാനം. കാസര്‍കോട് ഡിപ്പോയില്‍നിന്നാണ് കഴിഞ്ഞ ദിവസം ബസുകള്‍ എത്തിയത്. പത്ത് ബസുകള്‍ ഓടാന്‍ തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ക്ക് വീണ്ടും ക്ഷീണമായി. കെ.എസ്.ആര്‍.ടി.സിയൂടെ ആദ്യ വരവിനെ യാത്രക്കാര്‍ സ്വാഗതം ചെയ്യാന്‍ യാത്രക്കാരോടുള്ള സ്വകാര്യ ബസുകാരുടെ പരുക്കന്‍ പെരുമാറ്റം കാരണമായിട്ടുണ്ട്. മൂന്ന് മാസം മുമ്പ് സര്‍വിസ് തുടങ്ങിയപ്പോള്‍ ‘സെസ്’ കെ.എസ്.ആര്‍.ടി.സിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ബത്തേരിയില്‍നിന്ന് പനമരത്തേക്ക് യാത്രചെയ്യുന്ന ഒരാള്‍ക്ക് 19 രൂപ കൊടുക്കണം. സ്വകാര്യ ബസിലാകുമ്പോള്‍ 18 മതി. യാത്ര മാനന്തവാടിക്ക് നീണ്ടാല്‍ സെസ് രണ്ട് രൂപയാകും. എന്നിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ ആളുകയറി. മാനന്തവാടി-പനമരം-സുല്‍ത്താന്‍ ബത്തേരി റോഡ് 20 വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയായിരുന്നു. യാത്രാക്ളേശം രൂക്ഷമായതോടെയാണ് അന്ന് സ്വകാര്യ ബസുകള്‍ ഓരോന്നായി വരാന്‍ തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി അധികാരികളും ഇതിനുവേണ്ട സഹായം ചെയ്തുകൊടുത്തു. യൂനിയന്‍ നേതാക്കളുടെ ഇടപെടലുകളാണ് അതില്‍ പ്രധാനം. യാത്രാ ക്ളേശം കുറക്കാന്‍ സ്വകാര്യ ബസുകളുടെ വരവ് വലിയ പങ്ക് വഹിച്ചു. വിദ്യാര്‍ഥികള്‍ക്കും ഇത് ഗുണമുണ്ടാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ടിയിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസ് ചില ജീവനക്കാരുടെ ഇടപെടല്‍ മൂലമാണ് നീണ്ടത്. ഏതായാലും പുതിയ സര്‍വിസുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ പ്രധാന ടൗണുകളിലെങ്കിലും സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയം സംബന്ധിച്ചുള്ള ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മത്സരയോട്ടം ചോദ്യംചെയ്യാനെങ്കിലും ഇതുകൊണ്ട് യാത്രക്കാര്‍ക്ക് സാധിക്കും. അതേസമയം, മത്സരയോട്ടത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേണിച്ചിറയിലെ ബസ് യാത്രക്കാരുടെ സംഘടന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.