പായല്‍ നിറഞ്ഞ് പൂക്കോട് തടാകം നവീകരണ പ്രവൃത്തികള്‍ മന്ദഗതിയില്‍

വൈത്തിരി: പൂക്കോട് തടാകം മുഴുവനും പായല്‍ നിറഞ്ഞിട്ട് വര്‍ഷത്തിന് മീതെയായി. ഇതോടെ തടാകത്തിലൂടെയുള്ള വിനോദസഞ്ചാര ബോട്ടുകളുടെ യാത്ര ദുഷ്കരമായി. തടാകത്തില്‍ വന്‍തോതില്‍ പായല്‍ നിറഞ്ഞിരിക്കുന്നു. ഒഴുക്കില്ലാത്ത വെള്ളത്തില്‍ പൊന്തിവന്ന പായല്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ടൂറിസം, ഫിഷറീസ് വകുപ്പുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വെറുതെയാവുകയാണ്. പടിഞ്ഞാറത്തറ സ്വദേശിക്കാണ് പായല്‍ നീക്കം ചെയ്യാന്‍ കരാര്‍ കൊടുത്തത്. മാസങ്ങളോളം വാരിയിട്ടും പായല്‍ അപ്പടി വെള്ളത്തിന് മുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കുട്ടനാട്ടിലും മറ്റും പായല്‍ നിര്‍മാര്‍ജനം ചെയ്യുന്ന വന്‍കിട പ്രഫഷനല്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കി പെട്ടെന്ന് പ്രതിവിധി കണ്ടില്ളെങ്കില്‍ തടാകത്തിലൂടെയുള്ള യാത്ര ബുദ്ധിമുട്ടു നിറഞ്ഞതാകുമെന്ന് തടാകം ജീവനക്കാര്‍ പറയുന്നു. മാത്രമല്ല, തടാകത്തിന്‍െറ നിലനില്‍പിനെ ഇത് ബാധിക്കും. തടാകത്തിന്‍െറ പല ഭാഗങ്ങളിലും ചളി നിറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നുതവണ സഞ്ചാരികളുമായി പോയ തുഴബോട്ടുകള്‍ ചളിയില്‍ കുരുങ്ങിയത് ഭീതിയുളവാക്കിയിരുന്നു. ചളി നിറഞ്ഞ ഭാഗങ്ങള്‍ യാത്രക്കാര്‍ക്ക് പേടിസ്വപ്നമാണ്. മുമ്പ് തടാകത്തിലെ വെള്ളം പുറത്തേക്കൊഴുകുന്നതിനുള്ള ചേര്‍പ്പ് അടച്ചതാണ് പായലും ചളിയും നിറയാന്‍ കാരണമായത്. ഈ ഭാഗം ഇപ്പോള്‍ കൊട്ടിയടച്ചിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഇടക്കെങ്കിലും പുറത്തേക്കൊഴുക്കിക്കളയുന്നത് ചളി അടിയുന്നതിന് ആശ്വാസം നല്‍കും. തടാകത്തിന് ചുറ്റുമുള്ള മലയിടുക്കുകളില്‍നിന്ന് ഒഴുകിവരുന്ന ചളി അതേപടി വെള്ളത്തിലേക്കിറങ്ങുകയാണ്. ചളിയും പായലും നീക്കംചെയ്യാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഡി.ടി.പി.സി ഡെപ്യൂട്ടി ഡയറക്ടര്‍ അനിത കുമാരി അറിയിച്ചു. ജലവിഭവവകുപ്പിന്‍െറ കീഴിലുള്ള സി.ഡബ്ള്യു.ആര്‍.ഡി.എം ചളി നീക്കംചെയ്യുന്നതിനെക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിനും വിനോദസഞ്ചാരികളുടെ യാത്രക്കും കോട്ടമുണ്ടാകാത്തവിധം എങ്ങനെ പ്രവൃത്തികള്‍ തുടങ്ങാം എന്നതിനെക്കുറിച്ച് ഒരു വര്‍ഷം നീണ്ട പഠനത്തിനുശേഷമേ ചളി നീക്കം ചെയ്യല്‍ തുടങ്ങുകയുള്ളൂ. പ്രവൃത്തി തുടങ്ങുന്നതിനുള്ള വര്‍ക് ഓര്‍ഡര്‍ ഇവര്‍ക്ക് കൊടുത്തുകഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പൂക്കോട് തടാകം. നിരവധി പേര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നുണ്ട്. പായല്‍ നീക്കംചെയ്തില്ളെങ്കില്‍ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.