ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്കീം: വികസനത്തിന് ഒരു കോടി

കല്‍പറ്റ: ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്കീമിന്‍െറ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഫാം പദവിയില്ലാതെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തിലെ പരിമിതികളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിന് എത്തിയതായിരുന്നു മന്ത്രി. സ്ഥലം ട്രൈബല്‍ വകുപ്പിനു കീഴിലും കാര്‍ഷികവൃത്തികളും ഫാം നടത്തിപ്പും കൃഷി വകുപ്പിനു കീഴിലുമായതാണ് ഫാമിന്‍െറ ആധുനികവത്കരണത്തിനും പുരോഗതിക്കും തടസ്സമാകുന്നതെന്നും ഇത് പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 1958ല്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 106 സ്ഥിരം തൊഴിലാളികളുണ്ടായിരുന്നു. എന്നാലിപ്പോള്‍ 40ല്‍താഴെ തൊഴിലാളികള്‍ മാത്രമാണുള്ളത്. ഇവരെ സ്ഥിരപ്പെടുത്തിയിട്ടുമില്ല. 1989ന് ശേഷം പട്ടികവര്‍ഗത്തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച് നിയമപ്രശ്നങ്ങളില്ളെങ്കില്‍ തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കും. ഫാമില്‍ 100 ഏക്കര്‍ ഭൂമിയില്‍ കാപ്പി കൃഷി ചെയ്യുന്നുണ്ട്. 60 വര്‍ഷത്തിലധികം പഴക്കമുള്ള കാപ്പിച്ചെടികളാണ് ഫാമിലുള്ളത്. ഇത് ഉല്‍പാദനക്കുറവിന് കാരണ മാണ്. ഇതു മാറ്റി പുതിയ കാപ്പിച്ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. 82 ഏക്കറില്‍ ഏലം, കറുവപ്പട്ട, സപ്പോട്ട, കുടംപുളി എന്നിവയും മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് ടോയ്ലറ്റ് സൗകര്യംപോലും ഫാമിലില്ല. ഫാം നടത്തിപ്പിന് ചുമതലയുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഓഫിസ് രണ്ട് കിലോമീറ്റര്‍ അകലെയാണ്. മികച്ച സംഭരണശേഷിയുള്ള ചെക്ക് ഡാം ഉണ്ടെങ്കിലും കാട് മൂടി ഉപയോഗശൂന്യമായിരിക്കുകയാണ്. പമ്പിങ്ങ് സംവിധാനങ്ങളും നശിച്ചിട്ടുണ്ട്. ഇരു വകുപ്പുകളും പരസ്പരം പഴിചാരി രക്ഷപ്പെടുന്ന രീതിക്ക് അറുതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഫാന്‍റം റോക്ക്, എടക്കല്‍ ഗുഹ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയുടെ സമീപത്തുള്ള ഫാം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍ ഫാം ടൂറിസത്തിലൂടെ അനേകം സഞ്ചാരികളെ ആകര്‍ഷിക്കാനും പദ്ധതിക്ക് കഴിയും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍-ഇന്‍-ചാര്‍ജ് പി.എച്ച്. മെഹര്‍ബാന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഐറിന്‍ റേച്ചല്‍ ജോര്‍ജ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ നായര്‍, മറിയം ജേക്കബ്, കെ. വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.