കാരാപ്പുഴ പബ്ളിക് അക്വേറിയം ഉദ്ഘാടനം ജനുവരിയില്‍

കല്‍പറ്റ: അലങ്കാര മത്സ്യയിനങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി കാരാപ്പുഴയില്‍ വിഭാവനം ചെയ്ത പബ്ളിക് അക്വേറിയം ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. പ്രവൃത്തി അന്തിമദശയിലാണെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ ബി.കെ. സുധീര്‍കിഷന്‍ പറഞ്ഞു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള അക്വ വെന്‍ച്വര്‍ ഇന്‍റര്‍നാഷനല്‍ കമ്പനിയാണ് അക്വേറിയത്തിന്‍െറ പ്രവൃത്തി നടത്തുന്നത്. ചെറുതും വലതുമടക്കം 32 സംഭരണികള്‍ സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. മാസങ്ങള്‍ മുമ്പ് വൈദ്യുതിബന്ധം ലഭിച്ച അക്വേറിയത്തില്‍ വയറിങ് ജോലികളും നടത്തേണ്ടതുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ചതാണ് അക്വേറിയം നിര്‍മാണം. ബത്തേരി എം.എല്‍.എയായിരുന്ന പി. കൃഷ്ണപ്രസാദിന്‍െറ ശ്രമഫലമായി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് കാരാപ്പുഴയില്‍ പബ്ളിക് അക്വേറിയം നിര്‍മാണത്തിന് അനുമതി നല്‍കിയത്. കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിന് ഒന്നര കിലോമീറ്റര്‍ അകലെ 3200 അടി ചതുരശ്ര വിസ്തൃതിയിലാണ് അക്വേറിയം. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനായിരുന്നു അക്വേറിയത്തിനായി കെട്ടിടം നിര്‍മിക്കുന്നതിന് ചുമതല. കിണര്‍, ചുറ്റുവേലി, ഗെയ്റ്റ് നിര്‍മാണം, വൈദ്യുതീകരണം, ജനറേറ്റര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ജില്ല നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് കെട്ടിട നിര്‍മാണം ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും മന്ദഗതിയിലായിരുന്നു നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത ജോലികളുടെ നീക്കം. വിനോദസഞ്ചാര വികസനത്തിന് ഉതകുമെന്ന പ്രതീക്ഷയിലാണ് കാരാപ്പുഴയില്‍ പബ്ളിക് അക്വേറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാരാപ്പുഴ ഡാമിന്‍െറ പ്രധാന കവാടത്തില്‍നിന്ന് സഞ്ചാരികള്‍ക്ക് എളുപ്പം അക്വേറിയത്തില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ഡാമിന്‍െറ സ്പില്‍വേയിലൂടെ സഞ്ചാരികളെ കടത്തിവിടുന്നില്ല. കാരാപ്പുഴ-അമ്പലവയല്‍ റോഡിലൂടെ യാത്ര ചെയ്തുവേണം സഞ്ചാരികള്‍ക്ക് അക്വേറിയത്തിന് പരിസരത്ത് എത്താന്‍. അതിനാല്‍ത്തന്നെ ഭാവിയില്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് കരുതുന്ന കാരാപ്പുഴയിലത്തെുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷവും അക്വേറിയ സന്ദര്‍ശനം ഒഴിവാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.