കല്‍പറ്റ: അഴിമതി രഹിത, സംശുദ്ധ ഭരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ധാര്‍മികതയെ വെല്ലുവിളിക്കത്തക്ക വിധത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും സമൂഹത്തെ ഗ്രസിച്ചത് ആളുകള്‍ ഭയപ്പാടോടെ കാണുകയാണ്. ഇതിനെ അതിജയിക്കുകയാണ് കാലഘട്ടത്തിന്‍െറ മുഖ്യ ആവശ്യം. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഐതിഹാസികമായ കടമകള്‍ നിര്‍വഹിച്ച മണ്ണാണ് വയനാട്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും സ്ത്രീകള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിലും വിജയം കൈവരിക്കാനായിട്ടില്ല. ആദിവാസികളുടെ ദുരിതവും പട്ടിണിയും അവസാനിപ്പിക്കുന്നതിലും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും നാം പിന്നാക്കമാണ്. തീവ്രവാദത്തെയും വര്‍ഗീയതയേയും അതിജയിച്ച് മതേതര ഇന്ത്യ എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി മാനന്തവാടി മക്കിയാട്ടെ എ.എസ്. നാരായണ പിള്ളയെ മന്ത്രി ആദരിച്ചു. മാനന്തവാടി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ പി.എല്‍ ഷൈജു, വയനാട് സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സിബി തോമസ്, വയനാട് എ.ആര്‍ ക്യാമ്പ് ഡ്രമ്മര്‍ എസ്.ഐ (റിട്ട.) കെ.ടി. ജോസഫ്, മാനന്തവാടി പൊലീസ് സ്റ്റേഷന്‍ എ.എസ്.ഐ എം.കെ. റസാഖ്, എ.ആര്‍ ക്യാമ്പ് ഡ്രൈവര്‍, എച്ച്.സി എന്‍.വി. ജോസഫ്, എ.ആര്‍ ക്യാമ്പ് ഡ്രൈവര്‍, എച്ച്.സി പി.ബി. സുനില്‍ കുമാര്‍, എ.ആര്‍ ക്യാമ്പ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മുജീബ് റഹ്മാന്‍ എന്നിവരെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ മന്ത്രി അണിയിച്ചു. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.