പൊളിഞ്ഞുവീഴാറായ ഷെഡില്‍ ദലിത് കുടുംബം

മേപ്പാടി: തോട്ടം ജോലിയില്‍നിന്ന് പിരിഞ്ഞ 60 വയസ്സുള്ള വള്ളിയമ്മ മകനും കുടുംബവുമൊത്ത് മൂന്നു വര്‍ഷമായി പ്ളാസ്റ്റിക് ഷീറ്റ് മറഞ്ഞ ഷെഡില്‍ ദുരിതമനുഭവിക്കുന്നു. മൂപ്പൈനാട് പഞ്ചായത്ത് 16ാം വാര്‍ഡില്‍ അഞ്ചുമുറിയിലാണീ കുടുംബം നാളുകള്‍ തള്ളിനീക്കുന്നത്. പഴയ വീട് പൊളിഞ്ഞുവീണതിനെ തുടര്‍ന്ന് താല്‍ക്കാലികമായുണ്ടാക്കിയ പ്ളാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച ഷെഡിലാണ് ഇവര്‍ കഴിയുന്നത്. പത്ത് സെന്‍റ് ഭൂമി സ്വന്തമായുണ്ട്. ഇവരുടെ മകന്‍ അരുണ്‍, ഭാര്യ ലക്ഷ്മി, മകള്‍ ആതിര (12), അക്ഷര (ഒമ്പത്), രേഷ്മ (ആറ്), കീര്‍ത്തി (രണ്ടര), അമല്‍ (ഏഴുമാസം) എന്നിവരാണ് ഷെഡില്‍ കഴിയുന്നത്. മൂത്തവര്‍ നാലും പെണ്‍കുട്ടികളാണ്. മൂന്നുപേര്‍ യു.പി, എല്‍.പി വിദ്യാര്‍ഥിനികളുമാണ്. അരുണിന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് ഏക വരുമാനം. വീട്ടുചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം എല്ലാറ്റിനും അത് തികയില്ല. വള്ളിയമ്മക്ക് ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ സര്‍വിസ് തുക കൊണ്ട് കല്ല്, മെറ്റല്‍, മണല്‍ എന്നിവ ഇറക്കിയിട്ട് വര്‍ഷങ്ങളായി. ഒരു ചെറിയ വീട് നിര്‍മിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഭവന പദ്ധതികള്‍ ഒന്നും ഇവരിലേക്കത്തെിയില്ല. ഏതെങ്കിലും കോണില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയുള്ളൂ. ഷെഡിനുള്ളില്‍ ഇഷ്ടിക നിരത്തിവെച്ച് അതിനു മുകളില്‍ പായ വിരിച്ചാണിവര്‍ അന്തിയുറങ്ങുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ ഭവന പദ്ധതി ഇവരിലേക്കത്തെുമെന്ന പ്രതീക്ഷയില്‍ ഷെഡിനുള്ളില്‍ ദിവസങ്ങള്‍ കഴിയുകയാണിവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.