കാടുകയറി വളര്‍ത്തുമൃഗങ്ങള്‍; കാടിറങ്ങി വന്യമൃഗങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: വളര്‍ത്തുമൃഗങ്ങള്‍ തീറ്റ തേടി കാടുകയറുമ്പോള്‍ തീറ്റ തേടി വന്യമൃഗങ്ങള്‍ ഗ്രാമങ്ങളിലേക്കത്തെുന്നു. വയനാട് വന്യജീവി സങ്കേതത്തിനു സമീപത്തു മാത്രമായി ഏകദേശം 40,000ത്തോളം കന്നുകാലികളെ സമീപവാസികള്‍ വളര്‍ത്തുന്നുണ്ട്. ഇവയൊക്കെയും തീറ്റക്ക് ആശ്രയിക്കുന്നത് വനമാണ്. അതേസമയം, വന്യജീവിസങ്കേതത്തിലെ കാട്ടികളുടെ എണ്ണം 3000ത്തില്‍ താഴെയാണ്. വനാതിര്‍ത്തികളില്‍ വളര്‍ത്തുന്ന കാലികള്‍ക്കാവശ്യമായ പുല്ലും മറ്റും കണ്ടത്തെുന്നത് വനത്തില്‍നിന്നാണ്. ഇവക്കാവശ്യമായ ആഹാരം വനത്തില്‍നിന്ന് ശേഖരിക്കുമ്പോള്‍ വന്യജീവികളുടെ ആഹാരത്തില്‍ ഭീമമായ കുറവുണ്ടാകുന്നു. വേനല്‍ക്കാലത്തും മറ്റും വന്യജീവികള്‍ ഭക്ഷണം തേടി വനാന്തരത്തിനു പുറത്തത്തെുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഇതോടെ വനാതിര്‍ത്തികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കനക്കുകയാണ്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് അവകാശമുള്ള ആദിവാസികളാണ് കാലികളെ വളര്‍ത്തുന്നതില്‍ ഏറെയും. എന്നാല്‍, ഈ കാലികളുടെ ഉടമകള്‍ മറ്റു വിഭാഗത്തില്‍പെടുന്ന ആളുകളായിരിക്കും. വനത്തിനടുത്ത് സ്ഥലം പാട്ടത്തിനെടുത്ത് കാലികളെ വാങ്ങി ആദിവാസികളെ നോക്കാന്‍ ഏല്‍പിക്കാറാണ് പതിവ്. ചില സ്ഥലങ്ങളില്‍ താല്‍ക്കാലികമായി നിര്‍മിച്ച ആലകളില്‍ 80ലധികം പോത്തുകളെ വരെ വളര്‍ത്തുന്നുണ്ട്. കാലികളെ മേയ്ക്കുന്നതിന് ആദിവാസികള്‍ക്ക് ഇവര്‍ തുച്ഛമായ തുകയും നല്‍കും. എന്നാല്‍, ആദിവാസികളോട് ചോദിച്ചാല്‍ കാലികള്‍ തങ്ങളുടേതാണെന്നായിരിക്കും മറുപടി. നാട്ടിന്‍പുറത്തെ കന്നുകാലികള്‍ വനത്തില്‍ പ്രവേശിക്കുമ്പോള്‍ കടുവകള്‍പോലുള്ള മാംസഭുക്കുകള്‍ വളര്‍ത്തുമൃഗങ്ങളില്‍ ആകൃഷ്ടരായി നാട്ടിലിറങ്ങുന്നതിനും കാരണമാകുന്നു. കാട്ടിയെയും മാനിനെയും ഓടിച്ചുപിടിക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ നാട്ടുമൃഗങ്ങളെ കീഴടക്കുന്നതിന് സാധിക്കുന്നു. വനാതിര്‍ത്തിയില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ഒരുവിധ പ്രതിരോധ കുത്തിവെപ്പുകളും നല്‍കാറില്ല. ഇത് കുളമ്പുരോഗം പോലുള്ളവ വന്യമൃഗങ്ങളിലേക്കും വ്യാപിക്കുന്നതിന് കാരണമാകുന്നു. കൂടാതെ വന്യമൃഗങ്ങളില്‍നിന്ന് വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗം പിടിപെടുന്നതിനും വഴിവെക്കുന്നു. മുത്തങ്ങ, ഗോളൂര്‍, വടക്കനാട്, ഇരുളം, തകരപ്പാടി, പൊന്‍കുഴി എന്നിവിടങ്ങളിലെല്ലാം ഈ രീതിയില്‍ വ്യാപകമായി കാലികളെ വളര്‍ത്തുന്നുണ്ട്. ജില്ലക്കു പുറത്തുനിന്നുപോലും ആളുകള്‍ ഇവിടെയത്തെി കാലികളെ നോക്കുന്നതിന് ആദിവാസികളെ ചുമതലപ്പെടുത്തുന്നുണ്ട്. എന്നാല്‍, വനത്തോടു ചേര്‍ന്ന് താമസിക്കുന്നവരെ വനത്തില്‍നിന്നും കാലികള്‍ക്കാവശ്യമായ തീറ്റ സംഭരിക്കുന്നതില്‍നിന്ന് വിലക്കുന്നതിന് വനംവകുപ്പിന് ബുദ്ധിമുട്ടുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി കുറച്ച് കാലികളേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.