അപ്പര്‍ഭവാനിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമാകുന്നു

ഗൂഡല്ലൂര്‍: കുന്താ താലൂക്കിലെ മഞ്ചൂരില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അപ്പര്‍ഭവാനിയിലേക്ക് വിനോദസഞ്ചാരികള്‍ പ്രവേശിക്കുന്നത് വനംവകുപ്പ് തടഞ്ഞത് വിവാദമാകുന്നു. വിലക്കേര്‍പ്പെടുത്തിയത് പുന$പരിശോധിക്കണമെന്ന ആവശ്യം ശക്തമായി. കേരള-തമിഴ്നാട് അതിര്‍ത്തിയോട് തൊട്ടുക്കിടക്കുന്ന കോരകുന്ത ഭാഗത്തും അപ്പര്‍ഭവാനി, അവലാഞ്ചി, ഗെത്തൈ, ബെന്‍സ്ടാക് വ്യൂ പോയന്‍റ്, എമറാള്‍ഡ് എന്നിവിടങ്ങളിലെ വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശിക്കാന്‍ മുമ്പ് അനുമതിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വനംവകുപ്പ് കോരകുന്തയില്‍ ചെക്പോസ്റ്റ് സ്ഥാപിച്ച് അപ്പര്‍ഭവാനി ഉള്‍പ്പെടെയുള്ള ഭാഗത്തേക്ക് വിനോദസഞ്ചാരികളെ തടയുകയാണ്. അതേസമയം വി.ഐ.പികളെയും വനംവകുപ്പ് ജീവനക്കാര്‍ക്ക് വേണ്ടപ്പെട്ടവരെയും കടത്തിവിടുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഊട്ടിയില്‍ സമ്മര്‍വെക്കേഷന്‍ പരിപാടികള്‍ ആരംഭിച്ചതോടെ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ഊട്ടി വഴിയും കുന്താ മഞ്ചൂര്‍ വഴിയും അപ്പര്‍ഭവാനിയിലേക്ക് സഞ്ചാരികള്‍ ധാരാളം എത്തുന്നുണ്ട്. എന്നാല്‍ വനംവകുപ്പ് പ്രവേശം തടഞ്ഞതോടെ ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണ്. പ്രകൃതിഭംഗി ഏറെയുള്ള സൈലന്‍റ് വാലി, മുക്കുറുത്തി, അപ്പര്‍ഭവാനി മേഖലയില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കാഴ്ചകളാണുള്ളത്. പുറംലോകത്തെ യാതൊരുവിധ ശബ്ദവും ശല്യവുമില്ലാത്ത പ്രദേശത്ത് മലകളും താഴ്വരകളും നീലഗിരി ടാര്‍ (കടമാന്‍) എന്ന മാന്‍ക്കൂട്ടങ്ങളും മേയുന്നത് കാഴ്ചക്കാരെ ഏറെ ഹരംകൊള്ളിക്കുന്നതാണ്. ഡാമുകളുടെ കാഴ്ചയും മനോഹരമാണ്. ഇത്രയും മനോഹരമായ കാഴ്ച നീലഗിരിയില്‍ മറ്റ് ഭാഗങ്ങളില്ളെന്നതാണ് പ്രത്യേകത. അതിനാല്‍തന്നെ അപ്പര്‍ഭവാനിയുടെയും സൈലന്‍റ് വാലിയുടെയും പ്രകൃതിഭംഗിയെപ്പറ്റി കേട്ടറിയുന്നവര്‍ ഇവിടം സന്ദര്‍ശിക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. എന്നാല്‍ വനംവകുപ്പിന്‍െറ പ്രവേശതടസ്സം ടൂറിസ്റ്റുകള്‍ക്ക് നിരാശയാണ് സൃഷ്ടിച്ചിട്ടുള്ളത്. ടൂറിസ്റ്റ് സീസണിലെങ്കിലും വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്ന ആവശ്യമാണ് ജില്ലാ ഭരണകൂടത്തിന് മുന്നില്‍വെക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.