കാട്ടുപന്നിയുടെ ആക്രമണം: മുന്‍ പഞ്ചായത്ത് അംഗത്തിന് പരിക്ക്

മുട്ടില്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മുട്ടില്‍ മുന്‍ പഞ്ചായത്തംഗത്തിന് ഗുരുതര പരിക്കേറ്റു. പരിയാരം ആലംതട്ട അംബേദ്കര്‍ കോളനിയിലെ പി.എന്‍. വാസുദേവനാണ് (58) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെ വീടിനരികെ എസ്റ്റേറ്റിനോടുചേര്‍ന്ന തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. തലക്ക് കുത്തേറ്റ വാസുദേവനെ ആദ്യം കല്‍പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതിനുള്ള കുത്തിവെപ്പ് വയനാട്ടില്‍ ലഭ്യമല്ലാത്തതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. കോളജില്‍നിന്ന് കുത്തിവെപ്പിനുശേഷം വീണ്ടും കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിവാസി കോണ്‍ഗ്രസ് നേതാവായിരുന്ന വാസുദേവന്‍ 1987 മുതല്‍ ’95 വരെ പഞ്ചായത്തംഗമായിരുന്നു. എസ്റ്റേറ്റുകളാല്‍ ചുറ്റപ്പെട്ട ആലംതട്ട കോളനിവാസികള്‍ക്ക് കാട്ടുപന്നി ആക്രമണ ഭീതി ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എസ്റ്റേറ്റുകള്‍ക്കുള്ളിലെ നടവഴികളിലൂടെയാണ് മിക്കവരും കോളനിയിലത്തെുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ കോളനിയിലെ താമസക്കാര്‍ കുളിക്കാനും അലക്കാനുമായി ആശ്രയിക്കുന്നത് സമീപത്തെ തോടിനെയാണ്. കുളിക്കാന്‍പോയ മറ്റുള്ളവരെയും വെള്ളിയാഴ്ച പന്നി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കോളനിയിലെ ഹരിയുടെ മകള്‍ ഹരിപ്രിയയെ (നാല്) പന്നി തട്ടിയിട്ടു. ഭാഗ്യംകൊണ്ടാണ് കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചുറ്റുമുള്ള എസ്റ്റേറ്റുകളില്‍ വളര്‍ന്നുപന്തലിച്ച കാട്ടില്‍ പന്നികള്‍ പെറ്റുപെരുകിയതാണ് ജനജീവിതം ദുസ്സഹമാക്കിയത്. വന്യജീവി ആക്രമണത്തില്‍ മുന്‍ ജനപ്രതിനിധിക്ക് ഗുരുതര പരിക്കേറ്റിട്ടും പട്ടികവര്‍ഗ വകുപ്പോ, വനംവകുപ്പോ തിരിഞ്ഞുനോക്കിയിട്ടില്ല. തുടര്‍ചികിത്സ ആവശ്യമായതിനാലും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നതുകൊണ്ടും ഇദ്ദേഹത്തിന് അടിയന്തരസഹായം എത്തിക്കണമെന്ന് മുന്‍ പഞ്ചായത്തംഗം പി.എം. സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.