ഒരു കേസില്‍കൂടി രൂപേഷിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി

മാനന്തവാടി: ഒരു കേസില്‍കൂടി മാവോവാദി നേതാവ് രൂപേഷിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. പടിഞ്ഞാറത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. 2013ല്‍ തരിയോട് കരിങ്കണ്ണി കോളനിയില്‍ മാവോവാദി ആശയം പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്ത് ആദിവാസികളെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കല്‍, അന്യായമായി വനഭൂമിയില്‍ അതിക്രമിച്ചു കയറല്‍, ആയുധം കൈവശംവെക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. യു.എ.പി.എ പ്രകാരമുള്ള കേസും ഉണ്ട്. മാനന്തവാടി പൊലീസിന്‍െറ ആറുദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്ക് കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. ദേവകുമാര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.പി. അനുപമന്‍ മുഖേന അപേക്ഷ നല്‍കിയത്. കസ്റ്റഡി ആവശ്യം തള്ളിയ കോടതി രൂപേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. അവിടെവച്ച് ബുധനാഴ്ചതന്നെ ജയില്‍ സൂപ്രണ്ടിന്‍െറ മുമ്പാകെ അറസ്റ്റ് രേഖപ്പെടുത്താനാണ് നിര്‍ദേശിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് വ്യാഴാഴ്ച വീണ്ടും കല്‍പറ്റ കോടതിയില്‍ അപേക്ഷ നല്‍കും. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ നിരവില്‍പ്പുഴ മട്ടിലയം പാലമൊട്ടംകുന്ന് പ്രമോദിന്‍െറ വീട്ടിലത്തെി ബൈക്ക് കത്തിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് രൂപേഷിനെ സെപ്റ്റംബര്‍ 10ന് കോടതി ആറുദിവസത്തേക്ക് മാനന്തവാടി പൊലീസിന്‍െറ കസ്റ്റഡിയില്‍ വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.