നിര്‍ധന വിധവക്ക് നിര്‍മിക്കുന്ന വീട് തകര്‍ത്തു

സുല്‍ത്താന്‍ബത്തേരി: ബീനാച്ചിയില്‍ ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായി മുസ്ലിം യൂത്ത്ലീഗ് വിധവയായ വീട്ടമ്മക്കുവേണ്ടി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീട് സാമൂഹികവിരുദ്ധര്‍ ഭാഗികമായി തകര്‍ത്തു. ശരീരം തളര്‍ന്ന് കിടപ്പിലായ 35കാരനായ മകനും വിവാഹപ്രായം പിന്നിട്ട മൂന്ന് പെണ്‍മക്കളും മാത്രമുള്ള പാറമ്മല്‍ തിത്തുവിന് (60) വേണ്ടി ഏഴുലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വീടാണ് തിങ്കളാഴ്ച രാത്രി സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. തിങ്കളാഴ്ച പൂര്‍ത്തീകരിച്ച ഭിത്തി പൂര്‍ണമായും തകര്‍ത്തനിലയിലാണ്. തിത്തുവും കുടുംബവും ഇപ്പോള്‍ ബത്തേരി ഫെയര്‍ലാന്‍റ് കോളനിയില്‍ വാടകക്ക് താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ബീനാച്ചിയില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം പി.പി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. മാടക്കര അബ്ദുല്ല, എം.എ. അസൈനാര്‍, കെ.എം. ഷബീര്‍ അഹമ്മദ്, കെ. നൂറുദ്ദീന്‍, ഇബ്രാഹീം തൈത്തൊടി, പി. അബൂബക്കര്‍, ഹാരിസ് ബനാന, അസീസ് വേണ്ടൂര്‍, സി.കെ. മുസ്തഫ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സി.കെ. ഹാരിഫ്, എം.എ. ഉസ്മാന്‍, അഡ്വ. ടി.എം. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ബീനാച്ചിയില്‍ ഇതിനു മുമ്പ് കൊടികളും ബാനറുകളും തകര്‍ത്ത നിരവധി സംഭവങ്ങള്‍ നടന്നിരുന്നു. പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ളെന്ന് പരാതിയുണ്ട്. പാറമ്മല്‍ തിത്തുവിന്‍െറയും മുസ്ലിം യൂത്ത്ലീഗിന്‍െറയും പരാതിയില്‍ വീട് തകര്‍ത്തതിനെതിരെ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.