അബൂദബിയില്‍ ജോലിവാഗ്ദാനം നല്‍കി യുവാക്കളില്‍നിന്ന് പണം തട്ടി

മാനന്തവാടി: ഹജ്ജ് വളന്‍റിയര്‍ ജോലി വാഗ്ദാന തട്ടിപ്പിനുപുറമെ വയനാട്ടില്‍ വീണ്ടും വിസ തട്ടിപ്പ്. അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം നല്‍കി യുവാക്കളില്‍നിന്ന് പണം തട്ടിയതായി പരാതി. കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ സ്വദേശിക്കെതിരെയാണ് കോറോത്തുനിന്നുള്ള ഏഴ് യുവാക്കള്‍ വെള്ളമുണ്ട പൊലീസില്‍ പരാതിനല്‍കിയത്. ഓരോരുത്തരില്‍നിന്നും 22,600 രൂപ തോതില്‍ 1,58,200 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. അബൂദബിയിലെ ബനിയാത്ത് എന്ന സ്ഥലത്തെ ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അഞ്ചുപേര്‍ക്ക് സെയില്‍സ്മാനായും രണ്ടുപേര്‍ക്ക് ഡ്രൈവര്‍ ജോലിയും നല്‍കുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി കോറോത്തത്തെിയ ഇയാള്‍ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് ജോലി വാഗ്ദാനം നല്‍കിയത്. എല്ലാവരില്‍നിന്നും 10,000 രൂപ നേരിട്ടും 12,600 രൂപ എ.ടി.എം വഴിയുമാണ് കൈക്കലാക്കിയത്. ആദ്യവാരം ടിക്കറ്റും വിസയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഈ സമയത്ത് ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ ആഗസ്റ്റ് 20ന് കയറ്റി അയക്കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍, ആഗസ്റ്റ് 13 മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. റിയാസ് എന്നപേരിലാണ് ഇയാള്‍ യുവാക്കളെ പരിചയപ്പെട്ടത്. എ.ടി.എം അഡ്രസ് പരിശോധിച്ചപ്പോള്‍ കൂത്തുപറമ്പ് സ്വദേശിയായ പ്ളസ് ടു വിദ്യാര്‍ഥിയുടെ അക്കൗണ്ട് നമ്പറാണെന്ന് കണ്ടത്തെി. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെ എ.ടി.എം കാര്‍ഡ് ഇയാള്‍ കൈക്കലാക്കി ദുരുപയോഗം ചെയ്തതാണെന്ന് മനസ്സിലായി. വിദ്യാര്‍ഥിയോട് നാസര്‍ എന്നപേരിലാണ് ഇയാള്‍ പരിചയപ്പെട്ട് കാര്‍ഡ് കൈക്കലാക്കിയത്. പണം നല്‍കിയവരെല്ലാം കൂലിത്തൊഴിലാളികളാണ്. ഏക വരുമാനമായ ഓട്ടോറിക്ഷപോലും വിറ്റാണ് ഇവര്‍ പണം നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.