മതസൗഹാർദ പൊരുളുകൾ പകർന്ന് അമ്പലപ്പുഴ സംഘം എരുമേലി പേട്ടതുള്ളലിന് പുറപ്പെട്ടു സ്വന്തം േലഖകൻ അമ്പലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദർശനം നടത്താൻ അയ്യപ്പൻെറ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു. 51 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പലപ്പുഴ ക്ഷേത്രത്തിൽ രണ്ടുനേരം അന്നദാനവും അമ്പലപ്പുഴയിലെ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ആഴിപൂജകളും നടത്തിയശേഷമാണ് സംഘം ചൊവ്വാഴ്ച രാവിലെ യാത്ര തുടങ്ങിയത്. അമ്പലപ്പുഴയിലെ ഏഴു കരകളിൽനിന്നുള്ള സ്വാമിഭക്തർ കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പ് മേൽശാന്തി കേശവൻ നമ്പൂതിരി പൂജിച്ച് സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർക്ക് കൈമാറി. ആദ്യദിനം നഗര പ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങൾ ദർശിച്ച് ബുധനാഴ്ച രാവിലെ എട്ടോടെയാണ് എരുമേലിക്ക് തിരിക്കുക. 12നാണ് അമ്പലപ്പുഴ സംഘത്തിൻെറ പേട്ടതുള്ളൽ. രാവിലെ ഒമ്പതിന് പേട്ടപ്പണംവെക്കൽ ചടങ്ങോടെ ഒരുക്കം ആരംഭിക്കും. പത്തുമണിയോടെ കൊച്ചമ്പലത്തിലേക്ക് യാത്ര തിരിക്കും. ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പേട്ടതുള്ളൽ. ആകാശത്ത് വട്ടമിട്ടുപറക്കുന്ന കൃഷ്ണപ്പരുന്തിനെ ദൃശ്യമായതിനുശേഷമേ പേട്ടതുള്ളൽ ആരംഭിക്കൂ. ചെറിയമ്പലത്തിൽനിന്ന് ഇറങ്ങുന്ന സംഘം വാവരുപള്ളിയിൽ പ്രവേശിക്കും. പള്ളിഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. വാവരുടെ പ്രതിനിധിസംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് നീങ്ങും. പേട്ടതുള്ളലിനുശേഷം എരുമേലിയിൽ ആഴിപൂജ നടത്തി സംഘം പമ്പയിലേക്ക് തിരിക്കും. 14ന് പമ്പസദ്യ നടത്തിയശേഷം മലകയറും. 15ന് മകരവിളക്ക് ദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. മകരവിളക്കിൻെറ പിറ്റേന്ന് മാളികപ്പുറത്തുനിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴ സംഘത്തിൻെറ ശീവേലി നടത്തും. പതിനെട്ടാംപടിയിൽ കർപ്പൂരാരാധന നടത്തിയശേഷം ശീവേലി തിരികെ മാളികപ്പുറത്ത് എത്തി ഇറക്കിയെഴുന്നള്ളിക്കും. തുടർന്ന് തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിച്ച് കർപ്പൂരാഴി പൂജയും നടത്തി പത്തുനാൾ നീളുന്ന തീർഥാടനത്തിനു സമാപനം കുറിച്ച് സംഘം മലയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.